ദേശീയപാതക്കായി മണ്ണെടുത്ത സ്ഥലത്ത് പൊടി ശല്യം രൂക്ഷം;വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍

തിരൂരങ്ങാടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്ത് ഭൂനിരപ്പില്‍ നിന്നും താഴ്ത്തിയ ഭാഗത്ത് പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ദേശീയപാത നിര്‍മ്മാണ കമ്പനിയായ കെ എന്‍ ആര്‍ സി ടെ വാഹനങ്ങള്‍ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞു. കൂരിയാട് പാലം മുതല്‍ കക്കാട് ത്രിപുരാന്തക ക്ഷേത്രം വരെയുള്ള ഭാഗത്ത് ഭൂനിരപ്പില്‍ നിന്നും 15 മീറ്ററോളം മണ്ണെടുത്ത് താഴ്ത്തിയാണ് ദേശീയപാത കടന്നുപോകുന്നത്. അത് വഴി കെ എന്‍ ആര്‍ സി കമ്പനിയുടെ വാഹനങ്ങള്‍ മണ്ണെടുക്കുമ്പോഴും മണ്ണുമായി കടന്ന് പോകുമ്പോഴും അതിരൂക്ഷമായ പൊടി ശല്യമാണ് കക്കാട് ടൗണിലും പരിസര ഭാഗത്തും അനുഭവപ്പെടുന്നത്. വ്യാപാരികള്‍ക്കും പരിസരത്തുള്ള വീടുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നടന്നു പോകുമ്പോഴും കനത്ത പൊടി കാരണം വളരെയധികം പ്രയാസം സൃഷ്ടിച്ചിരുന്നു.

പലതവണ കമ്പനി അധികൃതരെ അറിയിച്ചെങ്കിലും മാറ്റമുണ്ടാകാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ഒരുമിച്ചുകൂടി രാവിലെ മുതല്‍ തന്നെ മണ്ണ് എടുക്കാന്‍ വന്ന കെ എന്‍ ആര്‍ സി യുടെ എല്ലാ ലോറികളും തടയുകയായിരുന്നു. തുടര്‍ന്ന് കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ദിവസവും മൂന്നുനേരം വെള്ളം തളിച്ചതിനുശേഷം മാത്രമേ അത് വഴി വാഹനം കടന്നുപോവുകയുള്ളൂ എന്ന ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

തുടര്‍ന്ന് കമ്പനിയുടെ വാഹനത്തില്‍ വെള്ളം എത്തിച്ച് പൊടി ശല്യമുള്ള മേഖലകളില്‍ വെള്ളം തളിച്ചു. പ്രതിഷേധത്തിന് കമറു കക്കാട്, ഇ വി അബ്ദുല്‍ ജലീല്‍, സി പി അസീസ്, ഫൈസല്‍ താണിക്കല്‍, ഷംസുദ്ദീന്‍ തണുപ്പന്‍, നാസര്‍ അമ്പാടി, കെ ടി ഷാഹുല്‍ തയ്യിബ് അമ്പാടി, പൂഴമമല്‍ അലി ,അബ്ദുല്‍ അസീസ് തയ്യില്‍, ഇ വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top