കുടിവെള്ളവിതരണം മുടങ്ങുന്നു: തിരൂരങ്ങാടിയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മാര്‍ച്ച് നടത്തി

തിരൂരങ്ങാടിയില്‍ കുടിവെള്ള വിതരണം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് നഗരസഭ കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തിരൂരങ്ങാടി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ചാണ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അണിനിരന്ന മാര്‍ച്ച് രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. തൃക്കുളത്തെ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. മാര്‍ച്ച് മുസ്‌ലിംലീഗ് നഗരസഭ പ്രസിഡന്റ് സി.പി ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു.
ധര്‍ണ്ണക്ക് ശേഷം നേതാക്കള്‍ വാട്ടര്‍ അതോറിറ്റി അസിസ്ന്റന്റ് എഞ്ചിനിയര്‍ അജ്മലുമായി ചര്‍ച്ച നടത്തി. വൈദ്യുതി ഒളിച്ചു കളിയും വോള്‍ട്ടേജില്ലാത്തതും കാരണം മോട്ടോര്‍ അടിക്കിടെ കേടാകുന്നതാണ് ജലവിതരണം മുടങ്ങാന്‍ കാരണമെന്ന് എ.ഇ സമരക്കാരെ അറിയിച്ചു. വോള്‍ട്ടേജ് ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനെ സാധിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇതോടെ ബുധനാഴ്ച്ച തിരൂരങ്ങാടി കെ.എസ്.ഇ.ബിയിലേക്ക് ജന പ്രതിനിധികള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചാണ് സമരം അവസാനിപ്പിച്ചത്.

സമരത്തിന് തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍,വി.വി അബു യു.ഡി.എഫ് നേതാക്കളായ യു.കെ മുസ്തഫ മാസ്റ്റര്‍, അസീസ് പന്താരങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share news
error: Content is protected !!
Scroll to Top