അക്കാഡമി ഓഫ് ഫിൻലാൻഡിന്റെ അക്കാദമി റിസർച്ച് ഫെല്ലോ ഗ്രാന്റിന് അർഹനായി ഡോക്ടർ രാഹുൽ മാങ്കായിൽ. ഫിന്ലാന്ഡിലെ താംപരെ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ടെക്കും പി.എച്.ഡി. യും പോസ്റ്റ് ഡോക്ടറൽ റിസേർച്ചും പൂർത്തിയാക്കിയ രാഹുൽ ഇപ്പോൾ ഇതേ യൂണിവേഴ്സിറ്റിയിൽ തന്നെ എഞ്ചിനീയറിംഗ് ആൻഡ് നാച്ചുറൽ സയൻസസ് ഫാക്കൽറ്റിയിലെ സീനിയർ റിസർച്ച് ഫെല്ലോ ആയി ജോലി ചെയ്യുന്നു.
ശാസ്ത്രീയവും സാമൂഹ്യവുമായ ഉന്നത നിലവാരം പുലർത്തുകയും സുസ്ഥിര വികസനത്തിന്റെ തത്വങ്ങൾ പിന്തുടരുകയും ചെയ്യുന്ന ഗവേഷകർക്ക് അവരുടെ അക്കാദമിക് നേതൃത്വ കഴിവുകൾ വികസിപ്പിക്കാനും അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിൽ സ്വതന്ത്ര ഗവേഷകരായി മാറാനും സഹായിക്കുന്ന ഫിൻലാൻഡ് ഗവൺമെന്റ് ഏർപ്പെടുത്തിയ ഈ ഗ്രാൻറ് ലഭിക്കുന്ന ആദ്യമലയാളി കൂടിയാണ് രാഹുൽ. മൈക്രോപ്ലാസ്റ്റിക്സിനെ ഡിപോളിമറൈസ് ചെയ്യാൻ കഴിയുന്ന ബയോ മെറ്റീരിയൽ വികസിപ്പിക്കുന്നതിനായുള്ള പ്രോജെക്ടിനാണ് ഈ അംഗീകാരം ലഭിച്ചത്.
തൃപ്പൂണിത്തുറ നെല്ലിക്കാപ്പിള്ളിൽ കൃഷ്ണകുമാറിന്റെയും മാങ്കായിൽ രാജലക്ഷ്മിയുടെയും മകനായ രാഹുൽ ഭാര്യ ഗായത്രിയോടും മക്കളായ അഥീനയോടും ആഗ്‌നയോടും ഒപ്പം ഫിന്ലാന്ഡിൽ താമസിക്കുന്നു.




