ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചു

എറണാകുളം : നാലാമത് ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്കു സമര്‍പ്പിച്ചു. കളമശേരിയിലെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.മൂന്നുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.തനിക്കു ലഭിച്ച പുരസ്‌കാരം അന്തിചായും നേരത്ത് നല്‍കപ്പെട്ട വലിയ സാന്ത്വനമാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം ഡോ. എം. ലീലാവതി പറഞ്ഞു.വയസുകാലത്ത് കിട്ടുന്ന പുരസ്‌കാരങ്ങളെല്ലാം സാന്ത്വനമാണ്. തന്നെക്കാള്‍ താഴെ പ്രായമുള്ളവരുടെ പുരസ്‌കാരം എന്നു പറയുന്നത് ദീര്‍ഘായുസ്സിന് ലഭിക്കുന്ന ശാപമാണെന്നും ലീലാവതി പറഞ്ഞു.

ഒരു ഏകാന്ത ദ്വീപു പോലെ ഏഴു പതിറ്റാണ്ടിലേറെയായി സാഹിത്യ നിരൂപണ രംഗത്ത് തെളിഞ്ഞു നില്‍ക്കുകയാണ് ഡോ. എം. ലീലാവതി. നിരൂപണ സാഹിത്യ രംഗത്ത് സ്ത്രീ സാന്നിധ്യം അധികമില്ല. ഉള്ളവര്‍ പൊതുവെ മിന്നിപ്പൊലിഞ്ഞു മായുകയാണ്. ലീലാവതിയ്ക്ക സമാനമായതെന്നു പറയാവുന്ന മറ്റൊരു വ്യക്തിത്വമില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കാലത്തിനു നേര്‍ക്ക് കണ്ണടച്ചിരുന്നു കൊണ്ട് സാഹിത്യമെഴുതിയ കവിയല്ല ഒ.എന്‍.വി. കുറുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.സമൂഹത്തിലെ ജ്വലിക്കുന്ന, പൊള്ളിക്കുന്ന സത്യങ്ങളെ അദ്ദേഹം സാഹിത്യത്തില്‍ പ്രതിഫലിപ്പിച്ചു. ഒ.എന്‍.വി ഒരിക്കലും തന്റെ കാലത്തെ ജ്വലിക്കുന്ന സംഭവങ്ങളില്‍ നിന്നും പുറംതിരിഞ്ഞു നടന്ന ആളല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. അക്കാദമി ഉപദേശക സമിതി ചെയര്‍മാന്‍ ജി.രാജ് മോഹന്‍ പ്രശസ്തിപത്ര പാരായണം നടത്തി.

 

Share news
error: Content is protected !!
Scroll to Top