വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്; സുപ്രിംകോടതി

രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് സുപ്രിംകോടതി. വാക്സിനെടുക്കുന്നതിന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. നിലവിലെ വാക്സിന്‍ നയം യുക്തിരഹിതമാണെന്ന് പറയാനാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്സിനേഷന്‍ നിരസിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നുവെന്ന് സുപ്രീംകോടതി അറിയിച്ചു.

വാക്സിന്‍ എടുക്കാത്തവരില്‍നിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്സിന്‍ എടുത്തവരില്‍നിന്നുള്ള പകര്‍ച്ചാ സാധ്യതയേക്കാള്‍ കൂടുതലാണെന്ന് കാണിക്കാനുള്ള മതിയായ വിവരങ്ങളൊന്നും സര്‍ക്കാരുകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം. ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങളൊന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുപ്രിംകോടതിയിലെത്തിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വാക്സിന്‍ മാനദണ്ഡങ്ങള്‍ കൃത്യമല്ലെന്നും അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാട്ടി. ഈ മാനദണ്ഡങ്ങളില്‍ കൃത്യമായ പഠനം നടത്തി, മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. ഈ വാദങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. വാക്സിന്‍ എടുക്കേണ്ടെന്ന് തീരുമാനിക്കാനുള്ള അവകാശം പൗരനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

Share news
error: Content is protected !!
Scroll to Top