മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ നാല് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു

ദോഹ: ശഹാനിയ്യയില്‍  സെപ്റ്റിക് ടാങ്കിലേക്കുള്ള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ നാലു മലയാളി തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.
കോഴിക്കോട്, മലപ്പുറം, വര്‍ക്കല സ്വദേശികളായ മൂന്ന് യുവാക്കളും ഒരു മധ്യവയസ്‌കനുമാണ് മരിച്ചത്.
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മുഹമ്മദ് ഫൈസല്‍ (30), മലപ്പുറം കുറ്റിപ്പുറം സ്വദേശി കരിമ്പനക്കല്‍ ഇസ്ഹാഖ് (26), വര്‍ക്കല മേലേവെട്ടൂര്‍ മുനീര്‍ (20), മലപ്പുറം കോട്ടക്കല്‍ കൂരിയാട് ആലങ്ങാടന്‍ മുഹമ്മദ് (57) എന്നിവരാണ് മരിച്ചതെന്ന് സ്ഥരീകരിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലു മണിക്ക് ശേഷമാണ് ഖത്തറിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്.
ശഹാനിയ്യയിലെ ഒരു ലേബര്‍ ക്യാംപിന്റെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ കരാര്‍ എടുത്തവരാണ് അപകടത്തില്‍പ്പെട്ടത്.  മാന്‍ഹോളിനകത്തിറങ്ങിയ രണ്ടു പേര്‍ തിരിച്ചു കയറാനാവാതെ ബുദ്ധിമുട്ടിയപ്പോള്‍ ഇവരെ രക്ഷിക്കാനാണ് മറ്റു രണ്ടു പേരും കൂടി ഇറങ്ങിയതെന്ന് പറയപ്പെടുന്നു.
മരിച്ച ഇസ്ഹാഖും ജ്യേഷ്ഠനുമാണ് ജോലിയുടെ കരാര്‍ എടുത്തിരുന്നത്.
വര്‍ക്കല സ്വദേശി മുനീര്‍ ആറു മാസം മുമ്പാണ് ജോലി തേടി ഖത്തറിലെത്തിയത്.
സ്ഥിരം ജോലികള്‍ കിട്ടാതെ വന്നപ്പോഴാണ് കരാര്‍ ജോലിക്കാരൊടൊപ്പം കൂടിയത്.
ഇസ്ഹാഖ് ഒരു വര്‍ഷം മുമ്പാണ്  ദോഹയിലെത്തിയത്. ആലങ്ങാടന്‍ മുഹമ്മദ് മുന്‍സിപ്പാലിറ്റി ജീവനക്കാരനാണ്.
സംഭവസ്ഥലത്തെത്തിയ അദ്ദേഹം യുവാക്കളെ സഹായിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
നാലു മലയാളികള്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി സ്ഥരീകരിച്ചു.
ദാരുണമായ സംഭവത്തില്‍ എംബസി ദുഃഖം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top