റാക്ക് എയര്‍വേയ്‌സ് രണ്ടാം ദിവസവും മണിക്കൂറുകള്‍ വൈകി

imagesദോഹ: റാസല്‍ഖൈമ വഴി ദോഹ-കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈനായ റാക്ക് എയര്‍വേയ്‌സ് തുടര്‍ച്ചയായി രണ്ടാം ദിവസവും മണിക്കൂറുകള്‍ വൈകി യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച ഏഴു മണിക്കൂറോളം വൈകിയ വിമാനം ഇന്നലെ രാത്രി 10 മണി വരെ ദോഹ വിമാനത്താവളത്തിലെത്തിയിട്ടില്ല. വൈകീട്ട് 5.40ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരുമായി ദോഹയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി യാത്രക്കാര്‍ മണിക്കൂറുകളോളം അക്ഷമരായി വിമാനത്താവളത്തില്‍ കാത്തു നില്ക്കുകയാണ്. റാസല്‍ ഖൈമയില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ ദുരിതത്തിലായത്.
ബലി പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങാനെത്തിയവരാണ് കഴിഞ്ഞ രണ്ടു ദിവസവും ദോഹ എയര്‍പോര്‍ട്ടില്‍ മണിക്കൂറുകള്‍ കുടുങ്ങിയത്.
വിമാനം വൈകുന്നത് സംബന്ധിച്ചുള്ള കൃത്യമായ ഒരു വിവരവും യാത്രക്കാര്‍ക്ക് അധികൃതര്‍ നല്കിയിട്ടില്ലെന്ന് പരാതിയുണ്ട്. വിമാനം മണിക്കൂറുകള്‍ വൈകിയതിനാല്‍ കഴിഞ്ഞ രണ്ടു ദിവസവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിനകത്ത് ഏറെ നേരം കഴിച്ചു കൂട്ടേണ്ടി വന്നു. പുലര്‍ച്ചെ 2.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തേണ്ട വിമാനം കഴിഞ്ഞ ദിവസം ഉച്ചയോടടുത്താണ് കോഴിക്കോട്ടെത്തിയത്. ബജറ്റ് എയര്‍ലൈനായി ദോഹയില്‍ നിന്നും സര്‍വീസ് ആരംഭിച്ച റാക്ക് എയര്‍വേയ്‌സിനെതിരെ തുടക്കം തൊട്ടെ നിരവധി പരാതികളുണ്ട്.
സര്‍വീസ് ആരംഭിച്ച് ആദ്യത്തെ ഒരു മാസത്തിനുള്ളില് തന്നെ നിരവധി സര്‍വീസുകള്‍ കമ്പനി റദ്ദാക്കിയിരുന്നു.
റാസല്‍ഖൈമ-ദോഹ റൂട്ടില്‍ യാത്രക്കാര്‍ കുറയുമ്പോഴാണ് പലപ്പോഴും ദോഹ സെക്ടറിലേക്കുള്ള വിമാനങ്ങള്‍ വൈകുന്നതെന്നാണ് നിഗമനം.

Share news
error: Content is protected !!
Scroll to Top