സംസ്ഥാനത്ത് മന്ത്രിസഭയില്‍ അഴിച്ചുപണി; മന്ത്രി എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസ് 

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭയില്‍ അഴിച്ചുപണി. എന്‍സിപിയുടെ മന്ത്രിയായ എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ ധാരണ. എന്‍സിപി ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനമായത്. ഇന്നലെ കൊച്ചിയിലാണ് അടിയന്തര യോഗം നടന്നത്. യോഗത്തില്‍ പത്ത് ജില്ലാ പ്രസിഡന്റുമാരാണ് പങ്കെടുത്തത്. അസൗകര്യം മൂലം നാല് ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒഴികെ ബാക്കി ഒമ്പത് ജില്ലാ പ്രസിഡന്റുമാരും കുട്ടനാടന്‍ എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തോട് യോചിച്ചു. തീരുമാനം പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അഞ്ചാം തിയ്യതി ഡല്‍ഹിയിലേക്ക് തിരിക്കും. എകെ ശശീന്ദ്രന്‍, തോമസ് കെ തോമസ്, പി സി ചാക്കോ, ശരദ് പവാര്‍ എന്നിവര്‍ അഞ്ചാം തിയ്യതി ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ വിഷയത്തില്‍ അന്തിമ തീരുമാനമാകും.

നേരത്തെ എന്‍സിപിയുടെ മന്ത്രി സ്ഥാനം 2001 ല്‍ തീരുമാനിക്കുമ്പോള്‍ രണ്ടര വര്‍ഷം തോമസ് കെ തോമസിന് നല്‍കാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ തോമസ് പക്ഷം വാദിക്കുന്നത്. എന്നാല്‍ ആ ധാരണ ഇല്ല എന്ന മറുവാദത്തിലാണ് എകെ ശശീന്ദ്രന്‍ പക്ഷം. തുടര്‍ന്ന് നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ തോമസ് കെ തോമസ് പിസി ചാക്കോയുടെ പിന്തുണയും നേടിയെടുത്തു. ഡല്‍ഹിയിലെ അന്തിമ തീരുമാനത്തിന് ശേഷം ശരദ് പവാര്‍ മന്ത്രി സ്ഥാനത്തേക്ക് തോമസ് കെ തോമസിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top