പ്രണയനൈരാശ്യം;യുവാവ് കാമുകിയുടെ വീട്ടിനുമുന്നില്‍ ജലാറ്റിന്‍ സ്റ്റിക്ക് ശരീരത്തില്‍ കെട്ടിവെച്ച് ആത്മഹത്യ ചെയ്തു

നാഗമംഗല: കലേനഹള്ളിയിലെ കാമുകിയുടെ വീടിന് മുന്നില്‍ 21 കാരനായ യുവാവ് കല്ല് പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്ക് ദേഹത്ത് കെട്ടിവെച്ച് പൊട്ടിച്ച് ആത്മഹത്യ ചെയ്തു. മാണ്ഡ്യ നാഗമംഗല ബസവേശ്വരനഗര്‍ സ്വദേശി രാമചന്ദ്രു (21) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കാമുകിയുടെ വീട്ടില്‍ എത്തിയ രാമചന്ദ്രന്‍ ഡിറ്റണേറ്റര്‍ ഉപയോഗിച്ച് ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ശരീരം ഗുരുതരമായി വികൃതമായിരുന്നു. ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി രാമചന്ദ്രുവിന് ബന്ധമുണ്ടായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം അവളുമായി ഒളിച്ചോടിയതായും പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്സോ) നിയമപ്രകാരം കേസെടുത്തു.പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാരും രാമചന്ദ്രയുടെ വീട്ടുകാരും പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കി.

വീണ്ടും പെണ്‍കുട്ടിയോട് സംസാരിക്കാന്‍ തുടങ്ങിയ രാമചന്ദ്ര ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് നിരസിച്ചു, മറ്റൊരു വിവാഹാലോചനയുമായി മുന്നോട്ട് പോയി. ഇതിന് പിന്നാലെയാണ് ഇയാള്‍ ഇന്നലെ രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, രാമചന്ദ്രുവിന് ജലാറ്റിന്‍ സ്റ്റിക്ക് ലഭിച്ചതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് നാഗമംഗല ഡിവൈഎസ്പി ബി.ചെലുവരാജു സ്റ്റാര്‍ ഓഫ് മൈസൂരിനോട് പറഞ്ഞു. നാഗമംഗല റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പോലീസ് രാമചന്ദ്രുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആദിചുഞ്ചനഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. മാണ്ഡ്യ എസ്പി മല്ലികാര്‍ജുന്‍ ബാലദണ്ടി, അഡീഷണല്‍ എസ്പി സി.ഇ.തിമ്മയ്യ, നാഗമംഗല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. നിരഞ്ജന, നാഗമംഗല റൂറല്‍ പിഎസ്‌ഐ ജെ.രാജേന്ദ്ര, ജീവനക്കാര്‍, ജില്ലാ ഫോറന്‍സിക് സംഘം എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top