പി.എസ്.സിയില്‍ ഡിജി ലോക്കര്‍ സംവിധാനം

തിരുവനന്തപുരം: പിഎസ്സിയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉദ്യോഗാര്‍ഥി നേരിട്ട് ഹാജരാകാതെ പ്രമാണപരിശോധന നടത്താനുള്ള ഡിജി ലോക്കര്‍ സംവിധാനം പ്രാവര്‍ത്തികമായി. ഇതോടെ വിവിധ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഡോക്യുമെന്റായി ഡിജി ലോക്കറില്‍ നിക്ഷേപിക്കുന്ന വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ഥിക്ക് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യാം. സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ഥി ഹാജരാകാതെ തന്നെ പിഎസ്സിയുടെ പരിശോധനാ വിഭാഗത്തിനു കാണാനും പരിശോധിക്കാനും സാധിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു പിഎസ്സിക്ക് ഡിജി ലോക്കര്‍ വഴി പ്രമാണപരിശോധന നടത്താനുള്ള ആധികാരികത ലഭിക്കുന്നത്.

സംസ്ഥാന ഐടി മിഷന്‍, സംസ്ഥാന ഇ-ഗവേണന്‍സ് മിഷന്‍ ടീം, ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുക. ഐടി നിയമത്തിലെ റൂള്‍-9 പ്രകാരം ഡിജി ലോക്കര്‍ വഴി ലഭ്യമാകുന്ന പ്രമാണങ്ങള്‍ അസ്സല്‍ പ്രമാണമായി തന്നെ പരിഗണിക്കാം.

കണ്ണൂരിലെ ഒരു ഉദ്യോഗാര്‍ഥിയുടെ സിടിഇടി (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കര്‍ വഴി അപ്ലോഡ് ചെയ്ത് വെരിഫിക്കേഷന്‍ നടത്തി പിഎസ്സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. കമീഷന്‍ അംഗങ്ങളായ സ്റ്റാനി തോമസ്, ബോണി കുര്യാക്കോസ്, ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്, കേരള ഐടി മിഷന്‍ ടെക്‌നോളജി ഹെഡ് രാജീവ് പണിക്കര്‍, പിഎസ്സി അഡീഷണല്‍ സെക്രട്ടറി വി ബി മനുകുമാര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ മനോജ്, അണ്ടര്‍ സെക്രട്ടറി കെ പി രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top