ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത് അഞ്ച് പ്രധാന പദ്ധതികള്‍: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത് അഞ്ച് പ്രധാന പദ്ധതികളെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതികള്‍ കൈറ്റ് ആണ് നടപ്പാക്കുക.

കുട്ടികള്‍ക്ക് നേരിട്ട് അധ്യാപകരുമായി സംവദിക്കാന്‍ കഴിയുന്ന ജീ-സ്യൂട്ട് പ്ലാറ്റ്‌ഫോം സജ്ജമാക്കി 412 സ്‌കൂളുകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കി വരുന്നുണ്ട്. ഘട്ടംഘട്ടമായി മുഴുവന്‍ ക്ലാസുകളിലും ഈ സൗകര്യം ഒരുക്കും. ഈ വര്‍ഷം തന്നെ സ്വന്തമായുള്ള സ്വതന്ത്ര സോഫ്റ്റ്വെയറില്‍ അധിഷ്ഠിതമായ പ്ലാറ്റ്‌ഫോം കൈറ്റ് സജ്ജമാക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ ആവിഷ്‌കരിച്ച ‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 38 ലക്ഷത്തിലധികം വരുന്ന കുട്ടികളില്‍ സമൂഹിക പങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള 4.7 ലക്ഷം കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കും. എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ഉറപ്പുവരുത്തും.

കൈറ്റ് – വിക്ടേഴ്‌സിന്റെ രണ്ടാമത്തെ ചാനല്‍ ഈ മാസം തന്നെ സജ്ജമാക്കി കൂടുതല്‍ സമയം ഡിജിറ്റല്‍ ക്ലാസുകള്‍ കുട്ടികളില്‍ എത്തിക്കുന്നത് ക്രമീകരണം ഉണ്ടാക്കും.

കുട്ടികള്‍ക്ക് ആഹ്ലാദകരമായ ഇംഗ്ലീഷ് പഠനം ഉറപ്പാക്കുന്ന തരത്തില്‍ സ്‌കൂളിലേയും കുട്ടികളുടേയും സാധാരണ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നതും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതവുമായ ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് ഈവര്‍ഷം കൈറ്റ് പുറത്തിറക്കും.

സ്‌കൂളുകളിലെ രണ്ടുലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ലൈസന്‍സിനത്തില്‍ മാത്രം ഖജനാവിന് 3000 കോടി രൂപ ലാഭിക്കാന്‍ ആയിട്ടുണ്ട്. ഈ വര്‍ഷം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എന്‍ എസ് ക്യു എഫിന്റെ ഭാഗമായുള്ള കോഴ്‌സുകള്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറില്‍ ലഭ്യമാക്കുന്നതിനും അതിനുള്ള പരിശീലനങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top