നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം തടവ്

നടിയെ ആക്രമിച്ചെന്ന കേസിലെ ഒന്‍പതാം പ്രതിയെ മറ്റൊരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി സനല്‍ കുമാറിനെയാണ് (45) എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും വിധിച്ചത്. 2013ല്‍ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് വിധി. പെണ്‍കുട്ടിയെ എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണു കേസ്.

ജഡ്ജി കെ സോമനാണു പ്രതിക്ക് ശിക്ഷ വിധിച്ചത്. കളമശേരി ഇന്‍സ്‌പെക്ടര്‍ എം.ബി.ലത്തീഫ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ ബിന്ദു, അഡ്വ സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ നാല് ദിവസത്തിന് ശേഷം കളമശേരി പൊലീസ് പ്രതിയെ പിടികൂടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പൊലീസ് റജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പു കേസില്‍ അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിയുമ്പോള്‍ ജയിലില്‍ വെച്ചാണ് പള്‍സര്‍ സുനിയെ സനല്‍കുമാര്‍ പരിചയപ്പെടുന്നത്.

ജയിലിനുള്ളില്‍ പള്‍സര്‍ സുനിക്കു നടന്‍ ദിലീപിനോടു സംസാരിക്കാന്‍ സംവിധായകന്‍ നാദിര്‍ഷയുടെ ഫോണിലേക്കു വിളിക്കാന്‍ സഹായിച്ചത് സനല്‍കുമാറാണെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഫോണ്‍ ഒളിപ്പിച്ചതും സനല്‍കുമാറാണെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ സനല്‍കുമാറിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. തുടര്‍ന്നാണ് നടിയെ പീഡിപ്പിച്ച കേസില്‍ സനല്‍കുമാറിനെ ഒമ്പതാം പ്രതിയാക്കിയത്.

Share news
error: Content is protected !!
Scroll to Top