ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഘാനയ്ക്കെതിരെ ഗോള്‍ നേടിയതോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായിരിക്കുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 65ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. 37കാരനായ റൊണാള്‍ഡോയുടെ അവസാന ലോകകപ്പായിരിക്കും ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതുകൊണ്ടുതന്നെ എല്ലാം മറന്ന് പോരാടാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം.

മത്സരം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കുമ്പോള്‍ തന്നെ താരം വികാരാധീനനായിരുന്നു. അഭിമാനത്തോടെ ദേശീയഗാനം ഏറ്റുപാടുമ്പോഴെല്ലാം താരത്തിന്റെ കണ്ണ് നിറയുണ്ടായിരുന്നു.

ഘാനയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ഗോളടിക്ക് തുടക്കമിട്ടപ്പോള്‍ ജാവോ ഫെലിക്സ്, റാഫേല്‍ ലിയോ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ആന്ദ്രേ അയൂ, ഒസ്മാന്‍ ബുകാരി എന്നിവരാണ് ഘാനയുടെ ഗോളുകള്‍ നേടിയത്.

2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ചുകൊണ്ട് റൊണാള്‍ഡോ പുതിയ ചരിത്രമെഴുതി.
ലോകകപ്പില്‍ 18 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളായി താരത്തിന്റെ സമ്പാദ്യം. രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് റൊണാള്‍ഡോ. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലര്‍ എന്നിവര്‍ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടിയിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top