കൊച്ചി:സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവം നടന്നിട്ട് ഏഴ് വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍കോള്‍ രേഖകള്‍ ലഭിക്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി കേന്ദ്രത്തിന് നല്‍കി. സിബിഐ വിജ്ഞാപനത്തിനൊപ്പം ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും അറിയിച്ചു.
2018ലാണ് പരാതിക്കാരിയുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
2012 ഓഗസ്റ്റ് 19 ന് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മനന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ പരാതിക്കാരി അന്നേദിവസം ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.




