മലപ്പുറത്തെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അച്ചടക്ക നടപടിയെടുക്കാന്‍ സിപിഐഎം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട സീറ്റുകളില്‍ തിരുത്തല്‍ നടപടിയുമായി സിപിഐഎം. വയനാട്, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകള്‍ക്ക് പിന്നാലെ മലപ്പുറത്തും പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടികള്‍ ആരംഭിച്ചു.

തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ സീറ്റിലെ തോല്‍വിയില്‍ ആറ് പേരോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി. നഗരസഭയുടെ മുന്‍ ചെയര്‍മാനും സി.പി.എം ഏരിയാ സെന്റര്‍ അംഗവുമായ എം.അബ്ദുള്‍ സലിം, ഏരിയാ സെന്റര്‍ അംഗം കെ.ഉണ്ണികൃഷ്ണന്‍, നിഷി അനില്‍ രാജ്, ലോക്കല്‍ കമ്മറ്റി സെക്രട്ടറി സത്യനാരായണന്‍, പുലാമന്തോള്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ, ഏലംകുളം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം ഗോവിന്ദ പ്രസാദ് എന്നിവരില്‍ നിന്നാണ് സി.പി.എം നേതൃത്വം വിശദീകരണം തേടിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയിലെ എല്‍ജെഡി സ്ഥാനാര്‍ഥി ശ്രേയാംസ് കുമാറിന്റെ തോല്‍വിയില്‍ കഴിഞ്ഞ ദിവസം സിപിഐഎം നടപടി സ്വീകരിച്ചിരുന്നു. ശിക്ഷാനടപടിയുടെ ഭാ?ഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി ശാസിച്ചു. കൂടാതെ കല്‍പറ്റ ലോക്കല്‍ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തിരുന്നു.

ശ്രേയാംസ് കുമാറിനായി താഴെത്തട്ടില്‍ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ശന നടപടിയിലേക്ക് സിപിഐഎം ജില്ലാ നേതൃത്വം കടന്നത്.

 

Share news
error: Content is protected !!
Scroll to Top