കോവിഡ് വ്യാപനം : മലപ്പുറം ജില്ലയില്‍  ചികില്‍സയ്ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി  കലക്ടര്‍

മലപ്പുറം; കോവിഡ് വ്യാപനം തടയാനും ചികിത്സയ്ക്കുമായി ജില്ലയില്‍  വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.കോവിഡ് പ്രതിരോധത്തിനായി ജില്ലയില്‍  അടിയന്തിരമായി ഇതുവരെ  3145 കിടക്കകള്‍ സജ്ജമാക്കിയതായും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങള്‍ക്ക് പുറമെ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ സെന്‍ട്രല്‍ ഓക്‌സിജന്‍ പോയിന്റുകള്‍ ഉള്‍പ്പെടെയുള്ള  സജ്ജീകരണങ്ങളും  ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഒരുക്കിയിട്ടുണ്ട്. 2473 കിടക്കകളുള്ള വാര്‍ഡുകള്‍, 408 കിടക്കകളോടു കൂടിയ പ്രത്യേക വാര്‍ഡുകള്‍ എന്നിവയ്ക്ക് പുറമെ 181 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന അത്യാഹിത വിഭാഗവും സജ്ജമാണ്. കോവിഡ് പ്രതിരോധത്തിന് മാത്രമായി 23 ഇന്‍വേസീവ് വെന്റിലേറ്ററും 60 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റും ഒരുക്കിയിട്ടുണ്ട്.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ സിഎഫ് എല്‍ടിസികളില്‍ 368, സ്വകാര്യ കോവിഡ് ആശുപത്രികളില്‍ 955, സര്‍ക്കാര്‍ കോവിഡ് ആശുപത്രികളില്‍ 591, സിഎസ്എല്‍ടിസികളില്‍ 459, ഡൊമിസിലറി സെന്ററുകളില്‍ 100 എന്നിങ്ങനെയാണ് കോവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന കിടക്കകളുടെ കണക്ക്. ഇതില്‍ 1036 കിടക്കകള്‍ നിലവില്‍ ഒഴിവാണ്. മുട്ടിപ്പാലം, കാളികാവ്, പാരിജാതം ഹോസ്റ്റല്‍ ബ്ലോക്ക്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വനിത ഹോസ്റ്റല്‍, വണ്ടൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ സിഎഫ്എല്‍ടിസികളുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രി, വേങ്ങര കുടുംബാരോഗ്യ കേന്ദ്രം,  പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ്, മഞ്ചേരി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഡബ്ലു ആന്റ് സി ആശുപത്രി എന്നിവിടങ്ങളാണ് കോവിഡ് ചികിത്സയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍.കോട്ടക്കല്‍ അല്‍മാസ്, സണ്‍റൈസ്, കോട്ടക്കല്‍ മിംസ്, ബിഎം, പെരിന്തല്‍മണ്ണ എംഇഎസ്, ആലത്തിയൂര്‍ ഇമ്പിച്ചിബാവ, കിംസ് അല്‍ഷിഫ, മലബാര്‍, പെരിന്തല്‍മണ്ണ മൗലാന, കൊണ്ടോട്ടി മേഴ്‌സി, എംഇഎസ് മെഡിക്കല്‍ കോളേജ്, വളാഞ്ചേരി നടക്കാവില്‍ ആശുപത്രി, പരപ്പനങ്ങാടി നഹാസ്, നിംസ്, നിസാര്‍ ആശുപത്രി, ചെട്ടിപ്പടി പ്രശാന്ത്, കൊണ്ടോട്ടി റിലീഫ്, മണിമൂളി എസ്എച്ച്, എടപ്പാള്‍ ശ്രീവത്സം ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവയാണ് നിലവില്‍ ഏറ്റെടുത്ത സ്വകാര്യ കോവിഡ് ആശുപത്രികള്‍. ഹജ്ജ് ഹൗസ്, നിലമ്പൂര്‍ ഐജിഎഎംആര്‍, യൂനിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലാണ് സിഎസ്എല്‍ടിസികള്‍. അലിഗര്‍ യൂനിവേഴ്‌സിറ്റി, കോട്ടക്കല്‍ ഗവ. രാജാസ്  ഹൈസ്‌കൂള്‍, മലപ്പുറം ശിക്ഷക് സദന്‍ എന്നിവിടങ്ങളിലാണ് ഡൊമിസിലറി കെയര്‍ സെന്ററുകളുള്ളത്.

ഇതിന് പുറമെ മലപ്പറം ജില്ലയില്‍ കോവിഡ്  രോഗികളുടെ എണ്ണം  പ്രതിദിനം 4000 ന് മുകളില്‍ കടന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ മെഡിക്കല്‍ ഓക്സിജന്‍ പര്യാപ്തത അനിവാര്യമാണ് ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും  ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍  ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണം ഇന്ന്  ആരംഭിക്കും.  ഉടന്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാവും.മലപ്പുറം ജില്ലയിലെ രോഗികളുടെ വര്‍ദ്ധനവ് പരിഗണിച്ച് കോവിഡ് ചികില്‍സക്കായി സ്വകാര്യ ആശുപത്രികള്‍  ഏറ്റെടുത്ത് ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി താനൂരിലെ ദയ ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റി.  ദുരന്തനിവാരണ നിയമമനുസരിച്ചാണ് ആശുപത്രി ഏറ്റെടുത്തത്. 200 ലധികം കിടക്കകളുണ്ടിവിടെ. ഇതില്‍ 70 എണ്ണം കേന്ദ്രീകൃത ഓക്സിജന്‍ സൗകര്യം ഉള്ളവയാണ്. വെന്റിലേറ്റര്‍ സൗകര്യങ്ങളും ഐസിയു സൗകര്യവും ഉണ്ട്. ഇതിനോടനുബന്ധിച്ച് ക്യാന്റീനും  പ്രവര്‍ത്തിക്കും.

മലപ്പുറം ജില്ലയില്‍ ഗ്രാമീണ പ്രദേശങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം  വര്‍ദ്ധിക്കുന്നതിനാല്‍ പ്രദേശിക തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് ശക്തമായ നിയന്ത്രണങ്ങള്‍  നടപ്പാക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top