കോവിഡ്: മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ

മുംബൈ: കോവിഡ്-19 കേസുകള്‍ വര്‍ധിച്ചതോടെ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചു. ഷോപ്പിംഗ് മാളുകള്‍ രാത്രി 8 മുതല്‍ രാവിലെ 7 വരെ അടച്ചിടുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ആളുകള്‍ കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് താക്കറെ മുന്നറിയിപ്പ് നല്‍കി. ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് ജില്ലാ നേതൃത്വത്തിന് തീരുമാനിക്കാം. എന്നാല്‍ സംസ്ഥാനം മുഴുവന്‍ അടച്ചിട്ടുള്ള ലോക്ക് ഡൗണ്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഏപ്രില്‍ 4 മുതല്‍ സംസ്ഥാനത്താകെ നിരോധനനാജ്ഞയും ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം പരിശോധിക്കും. ഇളവുകളുടെ കാര്യത്തില്‍ പരിശോധനയുണ്ടാകുമെന്നും പ്രസ്താവനയിലൂടെ മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധന തുടരുകയാണ്. മുംബൈയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച 36,902 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 112 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 1.3 ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഫെബ്രുവരി അവസാനം മുതലാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇളവുകള്‍ നിലവില്‍ വരുകയും തൊഴില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെ മാസ്‌ക്, സാമൂഹിക അകലം എന്നിവ ലംഘിക്കപ്പെട്ടു. സുരക്ഷാ മുന്‍കരുതലുകളില്‍ വന്ന ഈ വീഴ്ചയാണ് കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണമായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top