കൊവാക്സിന് തത്കാലം പൂര്‍ണ്ണ അനുമതിയില്ല

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് തത്കാലം പൂര്‍ണ്ണ അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്സിന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.

കൊവാക്സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് ഇന്നലെ ഡി ജി സി ഐ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്. പൂര്‍ണ്ണ അനുമതിക്കുള്ള അപേക്ഷയും ഭാരത് ബയോടെക് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഗര്‍ഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല.

അതേസമയം കുട്ടികളിലെ കൊവാക്സിന്‍ പരീക്ഷണത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്. 2നും 6നും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം. സെപ്തംബറോടെ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതി നേടാമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top