സ്വര്‍ണം വിലകുറച്ച് നല്‍കാമെന്നു പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ താനൂരില്‍ പിടിയില്‍

താനൂര്‍ :സ്വര്‍ണം വിലകുറച്ച് നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ താനൂരില്‍ ദമ്പതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശികളും താനൂര്‍ കരിങ്കപ്പാറ നാല്‍ക്കവലയില്‍ താമസിക്കുകയും ചെയ്യുന്ന സജീംഇബ്രാഹിം(42), ഷീജ(42) എന്നിവരെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തൂത സ്വദേശി കണ്ടപ്പാടി മോഹന്‍ലാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. രണ്ട് കിലോ വരുന്ന സ്വര്‍ണം ആസാം സ്വദേശികളുടെ കയ്യില്‍ ഉണ്ടെന്ന് പറഞ്ഞു ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. സ്വര്‍ണം കയ്യിലുള്ള ആസാം സ്വദേശികളെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് പരാതിക്കാരനോട് രണ്ടരലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്.

ഇവര്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോ കണ്ട് എത്തുന്നവരെ വിശ്വസിപ്പിക്കാനനായി 916 സ്വര്‍ണത്തിന്റെ ഒരു ഗ്രാമില്‍ താഴെയുള്ള ഒരു ചെറിയ തുണ്ട് നല്‍കുന്നു. ഇത് ആളുകള്‍ പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥ സ്വര്‍ണമാണെന്ന് മനസ്സിലാക്കുകയും, സ്വര്‍ണം വാങ്ങാമെന്ന് ഉറപ്പിക്കുകയും ചെയ്യും. പിന്നീട് കൊണ്ടുവരുന്ന സ്വര്‍ണം യഥാര്‍ത്ഥമാണോ എന്ന് നോക്കാന്‍ അവസരം നല്‍കാതെ പണം വാങ്ങി സാധനം കൈമാറുകയാണ് ഇവര്‍ചെയ്ചിതിരുന്നത്.

രണ്ടരക്കിലോ സ്വര്‍ണ്ണത്തിന് 10 ലക്ഷം രൂപ മാത്രമാണ് വിലയെന്നും ഇത് മറിച്ചു വിറ്റാല്‍ കോടികള്‍ ലഭിക്കുമെന്ന് പറഞ്ഞാണ് സംഘം ആളുകളെ വലയിലാക്കിയത്. യഥാര്‍ത്ഥ സ്വര്‍ണമാണെന്ന് വിശ്വസിപ്പിക്കാനായി സ്വര്‍ണ്ണക്കടയുടെ വ്യാജ വീഡിയോയും മറ്റും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ സമാനമായ രീതിയില്‍ വഞ്ചിക്കപ്പെട്ടിട്ടുള്ളതിനാല്‍ പരാതിക്കാര്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ക്ക് തട്ടിപ്പ് സംഘങ്ങളായ പല ആസാം സ്വദേശികളുമായി ബന്ധമുണ്ടെന്നും അവരുടെ ഏജന്റുമാരാണെന്നും മനസ്സിലാതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ക്ക് ആളുകളെ എത്തിച്ചു നല്‍കുകയാണ് പ്രതികള്‍ ചെയ്തിരുന്നതെന്ന് താനൂര്‍ പൊലീസ് പറഞ്ഞു. സ്വര്‍ണ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങള്‍ സജീവമാവകുന്നത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top