പരപ്പനങ്ങാടി കോടതി സമുച്ചയ കെട്ടിട നിര്‍മ്മാണം ; പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിര്‍മ്മാണം അടുത്ത ആഴ്ച ആരംഭിക്കുന്നതിന് തീരുമാനമായി. നിയോജകമണ്ഡലം എംഎല്‍എ കെ പി എ മജീദിന്റെ നേതൃത്വത്തില്‍ നടന്ന ബന്ധപ്പെട്ട എന്‍ജിനീയര്‍മാരുടെയും, പരപ്പനങ്ങാടി കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെയും, ഈ പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ന്റെയും സംയുക്ത യോഗത്തിലാണ് അടുത്തയാഴ്ച നിര്‍മ്മാണം ആരംഭിക്കുന്നതിന് തീരുമാനമായത്. യോഗത്തിനുശേഷം ബന്ധപ്പെട്ടവര്‍ സ്ഥലം പരിശോധന നടത്തി ബന്ധപ്പെട്ട ജഡ്ജിമാരുമായും കൂടിയാലോചന നടത്തി.

നിര്‍മ്മാനത്തിന്റെ മുന്നോടിയായി പ്രവര്‍ത്തി സ്ഥലത്ത് നിന്നും മുറിച്ച് മാറ്റേണ്ട മരങ്ങള്‍ അടിയന്തരമായി മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. കോടതി നിര്‍മ്മാണ സ്ഥലത്തുള്ള ഏഴ് മരങ്ങള്‍ക്ക് 70,000 രൂപയാണ് വനം വകുപ്പ് വിലയിട്ടിട്ടുള്ളത്. മരങ്ങള്‍ മുറിച്ചുമാറ്റി കൊണ്ടുപോകുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാതെ പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ഈ മരങ്ങള്‍ മുറിച്ചുമാറ്റി, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ കോടതി വളപ്പില്‍ സൂക്ഷിക്കും. ആയതിന്റെ അനുമതി കോടതിയില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. മുറിച്ചുമാറ്റിയ മരങ്ങള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ടെന്‍ഡര്‍ ഏറ്റെടുത്ത കരാറുകാര്‍ക്ക് കൊണ്ടുപോകാവുന്ന രൂപത്തിലാണ് അറേഞ്ച് ചെയ്തിട്ടുള്ളത്. 25.57 കോടിയുടെ ഭരണാനുമതിയാണ് മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ഥലസൗകര്യവും വിശാലതയും ഉള്ള പരപ്പനങ്ങാടി കോടതി സമുച്ചയ കെട്ടിട നിര്‍മ്മാണത്തിന് വകയിരുത്തിയിട്ടുള്ളത്.

കേരളത്തിലെ തന്നെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് ഈ പ്രവര്‍ത്തിയുടെ ടെന്‍ഡര്‍ എടുത്തിട്ടുള്ളത്. പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് നൂതനമായ രൂപത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് പ്ലാന്‍ പ്രകാരം ആസൂത്രണം ചെയ്തിട്ടുള്ളത്. കോടതി വളപ്പില്‍ നിലനിര്‍ത്താവുന്ന മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, അത്യാവശ്യം വേണ്ടിവരുന്ന മരങ്ങള്‍ മാത്രം മുറിച്ചുമാറ്റിയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. നിര്‍മ്മാണത്തിന് വേണ്ടി പൊളിച്ച് മാറ്റേണ്ടിവരുന്ന പഴയ ചെറിയ കെട്ടിടത്തിലെ ഫയലുകള്‍ ഈ ആഴ്ചക്കുള്ളില്‍ തന്നെ കോടതിയിലെ മറ്റു കെട്ടിടത്തിലേക്ക് മാറ്റും. ഫയലുകള്‍ മാറ്റി കഴിഞ്ഞ ഉടനെ നിര്‍മ്മാണം ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് 18 മാസമാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന് സമയം അനുവദിച്ചിട്ടുള്ളത്. 18 മാസം സമയം ഉണ്ടെങ്കിലും , നിര്‍മ്മാണം 12 മാസത്തിന്റെയും 15 മാസത്തിന്റെയും ഇടക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് കരാടുത്ത നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ നിര്‍മ്മാണ്‍ മുഹമ്മദലി പറഞ്ഞു. നേരത്തെ പരപ്പനങ്ങാടി കോടതിയില്‍ തന്നെ പോക്‌സോ കോടതിയുടെ നിര്‍മ്മാണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. പോക്‌സോ കോടതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

കെപിഎ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍
ബാര്‍ അസോസിയേഷന്‍ അഡ്വകറ്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ, അഡ്വകറ്റ് ഹാരിഫ്, മുന്‍ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ കെ. കെ സൈതലവി, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ വാസുദേവന്‍, മാഹിറലി, ജവാദ്, സീനിയര്‍ വകീലന്മാരായ മോഹന്‍ദാസ്, കുഞ്ഞിമുഹമ്മദ്, കുഞ്ഞാലിക്കുട്ടി, റാഷിദ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിജു, ഓവര്‍സിയര്‍ അഭയ് ദേവ് , ടി.കെ നാസര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top