കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ; നേതൃമാറ്റം ചര്‍ച്ചയാകും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും. വൈകിട്ട് നാല് മണിക്കാണ് യോഗം. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ നയ രൂപീകരണ സമിതി യോഗവും വിളിച്ചിട്ടുണ്ട്. നാളെ രാവിലെ 10.30ന് സോണിയ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് നയ രൂപീകരണ സമിതി യോഗം.

തെരഞ്ഞെടുപ്പ് അവലോകനം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നതെങ്കിലും വലിയ പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ഗ്രൂപ്പ് 23 നേതാക്കള്‍, ഇനി ഗാന്ധി കുടുംബം നേതൃസ്ഥാനത്തുണ്ടാവരുത് എന്ന കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. പകരം ഫോര്‍മുല എന്ന രീതിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗെയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമുള്ള ഒരു നിര്‍ദ്ദേശം ഗാന്ധി കുടുംബം മുന്നോട്ട് വെക്കാന്‍ സാധ്യതയുണ്ട്. ഇത് അംഗീകരിക്കരുതെന്നും ഗ്രൂപ്പ് 23 നേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തി സെപ്റ്റംബറിലേക്ക് പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഇത് കുറച്ച് കൂടി നേരത്തെയാകാനുള്ള സാധ്യതയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനവും നാളത്തെ പ്രവര്‍ത്തകസമിതിയില്‍ ഉണ്ടായേക്കും.

 

Share news
error: Content is protected !!
Scroll to Top