
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ കോളേജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തില്‍ ശൂരനാട് സ്വദേശിനി കൊട്ടാരക്കര റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചു.
പരീക്ഷയ്ക്കെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു. ഈ സംഭവം കാരണം മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും ആണ് മകള്‍ പറഞ്ഞത്. മകളിപ്പോഴും ഈ സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തയായിട്ടില്ല. അപമാനിക്കപ്പെടുകയും പരീക്ഷ വേണ്ട രീതിയില്‍ എഴുതാന്‍ പറ്റാതെ പോയതിന്റേയും സങ്കടത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് മകള്‍ എന്നും പിതാവ് വെളിപ്പെടുത്തി.
നീറ്റ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ ലോഹം കൊണ്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതിനാലാണ് സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുന്നത്.
മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്നലെയാണ് നടന്നത്. രാജ്യവ്യാപകമായി നടന്ന പരീക്ഷയില്‍ 18 ലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കേരളത്തിലെ 16 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങിയ പരീക്ഷ വൈകിട്ട് 5.20ന് അവസാനിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വിദ്യാര്‍ഥികളെ പരീക്ഷാഹാളില്‍ പ്രവേശിപ്പിച്ച് തുടങ്ങിയത്. മൊബൈല്‍ അടക്കമുളള ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങളെ തുടര്‍ന്ന് കര്‍ശന പരിശോധനയാണ് സമീപവര്‍ഷങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്നത്.




