നന്നമ്പ്രയില്‍ ഭൂമാഫിയ പൊതു തോട് മണ്ണിട്ട് നികത്തുന്നതായി പരാതി

തിരൂരങ്ങാടി: കാളം തിരുത്തിയില്‍ ഭൂമാഫിയ പൊതു തോട് മണ്ണിട്ട് നികത്തുന്നതായി പരാതി. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അനക്കമില്ലെന്നും. അധികൃതരുടെ ഒത്താശയോടെയാണ് മണ്ണിട്ട് നികത്തല്‍ പുരോഗമിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനോടകം ഒന്നര കിലോമീറ്ററോളം മണ്ണിട്ട് നികത്തിയിട്ടുണ്ട്. തോട് മണ്ണിട്ട് നികത്തുന്നത് കാളംതിരുത്തി പ്രദേശത്ത് വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടുമെന്നും പ്രദേശവാസികള്‍ പറയുന്നു

നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാളംതുരുത്തി പ്രദേശത്തെ പൊതു തോടാണ് സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കയ്യേറി മണ്ണിട്ട് മൂടി റോഡ് നിര്‍മ്മിക്കുന്നത്. കാളംതുരുത്തി തോട്ടുംമ്പുറം തോടാണ് ഭൂമാഫിയ മണ്ണിട്ട് മൂടുന്നതായി പരാതിയുള്ളത്. മീറ്ററുകളോളം തോടിന് മുകളില്‍ മണ്ണിട്ട് റോഡാക്കി മാറ്റിയിട്ടുണ്ട്. തോടിന്റെ ഒരു ഭാഗം പൂര്‍ണമായും മണ്ണിട്ട് മൂടിയ സ്ഥിതിയിലുമാണ്. സ്വകാര്യ വ്യക്തികളുടെ താല്‍പര്യത്തിനാണ് പൊതു തോട് വ്യാപകമായി മണ്ണിട്ടു നശിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഈ പ്രദേശത്ത് വെള്ളം കെട്ടി നിര്‍ക്കുന്നത് ഒഴിവാക്കാനും അമിതമായി പുഴയില്‍ നിന്നും വെള്ളം ഈ പ്രദേശത്തേക്ക് എത്തുന്നത് ഒഴിവാക്കാനും ഈ തോട്ടില്‍ അഞ്ചര ലക്ഷം രൂപ ചെലവിട്ട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം ഷട്ടര്‍ നിര്‍മ്മിച്ചിരുന്നു. ട്രാക്ടര്‍ പാലമടക്കമുള്ള തോടാണ് മണ്ണിട്ട് മൂടുന്നത്.
ഈ പ്രദേശത്തെ 150-ലേറെ വീടുകള്‍ക്ക് കൃഷിക്കും കുടിവെള്ള ആവശ്യത്തിനും ആശ്രയിക്കുന്ന തോടാണ് ഈ നിലയില്‍ മണ്ണിട്ട് മൂടുന്നത്. വര്‍ഷക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണിത്. പ്രദേശത്തെ വെള്ളം ഒഴുക്കിവിടുന്നതും ഈ തോട്ടിലൂടെയാണ്. തോട് നശിക്കുകയാണെങ്കില്‍ വെള്ളപ്പൊക്ക ഭീഷണിയും കുടിവെള്ള പ്രശ്‌നവും പ്രദേശത്തുള്ളവരെ പ്രയാസത്തിലാക്കുമെന്ന വലിയ ആശങ്കയിലാണ് നാട്ടുകാര്‍.

പ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുന്നതിനും കുടിവെള്ള ക്ഷാമം അകറ്റുന്നതിനും പ്രദേശത്തെ ഈ തോട് സംരക്ഷിക്കണമെന്നും മണ്ണിട്ട് മൂടിയ തോട്ടിലെ മണ്ണ് നീക്കം ചെയ്ത് സംരക്ഷിക്കണമെന്നുമാണ് നാട്ടുക്കാരുടെ ആവശ്യം.

Share news
error: Content is protected !!
Scroll to Top