വേങ്ങരയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ പേരില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന് നേരെ പോലീസിന്റെ അസഭ്യവര്‍ഷമെന്ന് പരാതി

തിരൂരങ്ങാടി: ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ പേരില്‍ അവശ്യസര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുനേരെ വീണ്ടും പോലീസിന്റെ മോശം പെരുമാറ്റമെന്ന് പരാതി. ഇത്തവണ പരിശോധനയ്ക്കുള്ള ആന്റിജന്‍ കിറ്റുമായി വന്ന ആരോഗ്യവകുപ്പ് ജീവനക്കാരനുനേരെയാണ് വേങ്ങര പോലീസിന്റെ ‘പെര്‍ഫോമെന്‍സ്’ .

മലപ്പുറം ജില്ലാ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ആന്റിജന്‍ കിറ്റുകളുമായി മൂന്നിയൂര്‍ ഹെല്‍ത്ത് സെന്ററിലേക്ക് വന്ന ആരോഗ്യവകുപ്പിന്റെവാഹനം തടഞ്ഞുനിര്‍ത്തി പൊതുജനമദ്ധ്യത്തില്‍ വെച്ച് എസ്‌ഐ അസഭ്യവര്‍ഷം നടത്തിയെന്നാണ് പരാതി. മൂന്നിയൂര്‍ ഹെല്‍ത്ത് സെന്ററിലെ ഡ്രൈവര്‍ കെ.കൃഷ്ണനാണ് ഈ ദുരനുഭവം ഉണ്ടായത്. ക്യൂതെറ്റിച്ച് വാഹനം മുന്നോട്ട് എടുത്തു എന്നായിരുന്നു ആക്ഷേപം. കള്ളബോര്‍ഡ് വെച്ച് ആരോഗ്യവകുപ്പിന്റെ വാഹനം കള്ളക്കടത്ത് നടത്തുകയാണോ എന്ന് പരിശോധിക്കേണ്ടിവരുമെന്നും എസ്‌ഐ പറഞ്ഞതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്നിയൂര്‍ ഹെല്‍ത്ത് സെന്ററിലെ ഡ്രൈവര്‍ കൃഷ്ണന്‍ മെഡിക്കല്‍ ഓഫീസര്‍ മുഖേനെ ഡിഎംഒയ്ക്ക് പരാതി നല്‍കി.

കഴിഞ്ഞദിവസം പരപ്പനങ്ങാടി സിഐ റവന്യൂവകുപ്പ് ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ധിക്കുകയും ഫോണ്‍പിടിച്ചെടുക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇത്തരക്കാരെ സംരക്ഷിക്കുന്നു എന്ന ആക്ഷേപവും വ്യാപകമാണ്. ഇതില്‍ മറ്റ് കോവിഡ് അവശ്യ സര്‍വീസ് വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്.

Share news
error: Content is protected !!
Scroll to Top