പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്കുള്ള തീരദേശ കെഎസ് ആര്‍ടിസി ബസ് നവംബര്‍ ഒന്നിന് ഓടി തുടങ്ങും

കേരള പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ തീരദേശ റോഡ് വഴി പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഓടി തുടങ്ങും. രാവിലെ 10ന് ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബസിനെ താനൂര്‍ വാഴക്കാത്തെരുവില്‍ സ്വീകരിക്കും.

പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാല്‍, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വീസ്. രണ്ട് ബസുകളാണ് ഇരുഭാഗത്തേക്കുമായി സര്‍വീസ് നടത്തുക. നിലവില്‍ സകാര്യ ബസ് സര്‍വീസുകള്‍ മാത്രമാണ് ഈ റൂട്ടിലുള്ളത്.

പൊന്നാനി എംഇഎസ് കോളജ്, മലയാളം സര്‍വകലാശാല തുടങ്ങിയ കോളജുകളിലേയും സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, മത്സ്യത്തൊഴിലാളികള്‍, രോഗികള്‍, ഓഫീസുകളുമായി ബന്ധപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ തുടങ്ങി തീരദേശത്തുള്ള പരപ്പനങ്ങാടി മുതലുള്ളവര്‍ക്കും ഈ ബസ് റൂട്ട് ആശ്വാസമാകും.

ജില്ലയിലെ മിക്ക മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയും ബസ് സഞ്ചരിക്കും. അതിനാല്‍ തീരകേന്ദ്രങ്ങളില്‍ എളുപ്പത്തിലും സമയലാഭത്തിലും എത്തിച്ചേരാം. മേഖലയിലെ വിനോദ സഞ്ചാരത്തിനും ഇത് ആക്കം കൂട്ടും.ഒട്ടേറെ സര്‍വീസുകള്‍ നേരെത്തെ തന്നെയുള്ളതിനാല്‍ തിരൂര്‍, താനൂര്‍ നഗരങ്ങളെയും ബസ് സ്റ്റാന്റുകളെയും റൂട്ടില്‍ നിന്ന് ഒഴിവാക്കും. തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ അറബിക്കടലിന് സമാന്തരമായാണ് സര്‍വീസ്. ഒട്ടുംപുറം തൂവല്‍തീരം വിനോദസഞ്ചാര കേന്ദ്രവും കനോലി കനാല്‍, പൂരപ്പുഴ എന്നിവ അറബിക്കടലില്‍ സംഗമിക്കുന്നതും അസ്തമയവും യാത്രയില്‍ കാണാം.

Share news
error: Content is protected !!
Scroll to Top