തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഒരു ഘട്ടംവരെ വാര്‍ഡുതല സമിതികള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകിലോട്ട് പോയി. ജാഗ്രതയില്‍ കുറവ് വന്നു. അത് ശക്തമാക്കണം. പല സ്ഥലങ്ങളിലും നിരീക്ഷണങ്ങളില്‍ ഇരിക്കേണ്ട പലരും പുറത്തിറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനായി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക ക്വാറന്റിന്‍ കേന്ദ്ര വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കൂടാതെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ കോവിഡ് വ്യാപനം രൂക്ഷമാകും. എല്ലാ ഘട്ടത്തിലും രോഗികള്‍ക്ക് അടിയന്തര സംവിധാനമൊരുക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.
പുതിയ വകഭേദം വലിയ വ്യാപനത്തിന് കാരണമായേക്കും. ജീവിത ശൈലി രോഗമുള്ളവരില്‍ അപകട സാധ്യത കൂടുതലാണ്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ പ്രായോഗികമല്ല. വിദഗ്ധര്‍ ലോക്ക്ഡൗണിനെ അഗീകരിക്കുന്നില്ലെന്നും കേരളത്തില്‍ 54 % പേര്‍ക്ക് ഇനിയും രോഗം വരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സിഎഫ്എല്‍ടിസികള്‍, ഡൊമിസിലറി കേന്ദ്രങ്ങള്‍, ആര്‍ആര്‍ടികള്‍ എല്ലാം വീണ്ടും ശക്തിപ്പെടുത്തും. ക്വാറന്റീന്‍ ലംഘകരെ കണ്ടെത്തിയാല്‍ കനത്ത പിഴ, ലംഘകരുടെ ചെലവില്‍ പ്രത്യേക ക്വാറന്റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതല്‍ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യം.
ഇതിനിടയിലാണ് സംസ്ഥാനം ഇന്ന് 18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 75 ശതമാനം പിന്നിട്ടത്.




