HIGHLIGHTS : CM condoles on death of poet S Ramesan
പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു കവി എസ് രമേശൻ.
അധസ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായിരുന്നു എക്കാലവും രമേശൻ റെ കവിതകൾ. വരേണ്യ വിഭാഗത്തിൻറെ അധികാര ഘടനയോട് എന്നും കലഹിച്ചു പോന്നിട്ടുള്ള രമേശന്റെ കവിതയിൽ ഉണ്ടായിരുന്നത് നിസ്വജനപക്ഷപാതമായിരുന്നു . പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന നേതാവ് എന്ന നിലയിലും ഗ്രന്ഥശാല സംഘം പ്രവർത്തകനെന്ന നിലയിലും ഗ്രന്ഥാലോകം പാതാധിപൻ എന്ന നിലയിലും സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സാംസ്കാരിക ലോകത്തിനു വിലപ്പെട്ട സംഭാവനകൾ നൽകാനുള്ള വിധത്തിൽ ഉള്ളതായിരുന്നു. ഇന്നു കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാമൂഹ്യ രംഗത്തിന് പൊതുവിലും പുരോഗമന കലാസാഹിത്യ സംഘത്തിനും പ്രത്യേകിച്ചും വലിയ നഷ്ടമാണ് രമേശന്റെ വിയോഗംമൂലം ഉണ്ടായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു .
എറണാകുളത്തെ വീട്ടിൽ ഇന്ന് പുലർച്ചെ കുഴഞ്ഞുവീണയിരുന്നു കവി എസ് രമേശന്റെ അന്ത്യം. പ്രഭാഷകൻ സാംസ്കാരിക പ്രവർത്തകൻ പത്രാധിപർ പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു. 1952 ഫെബ്രുവരി 16ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ആണ് ജനനം. ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്ക് ആരോടും പകയില്ല, അസ്ഥി ശയ്യാ കലുഷിത കാലം, കറുത്ത കുറിപ്പുകൾ എസ് രമേശന്റെ കവിതകൾ എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ.
ചെറുകാട് അവാർഡ്, ശക്തി അവാർഡ്, എ പി കളക്കാട് പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015ലെ അവാർഡ്, മുലൂർ അവാർഡ്, ആശാൻ പുരസ്കാരം തുടങ്ങി ഒട്ടേറെ അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.