നാട് പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ രക്ഷക്കെത്തിയ മത്സ്യ ത്തൊഴിലാളികൾക്കായി എന്തു ചെയ്താലും അധികമാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ, പുനർഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് സമുച്ചയം ഉണ്യാലിൽ ഉദ്ഘാടനം ചെയ്തു

നാട് പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ സ്വജീവന്‍ പോലും നോക്കാതെ രക്ഷക്കെത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികള്‍ക്കായി എന്തു ചെയ്താലും അധികമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരദേശത്ത് വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുന്ന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതി പ്രകാരം നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഉണ്യാലില്‍ നിര്‍മ്മിച്ച ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വലിയ കടല്‍ തീരം ഉള്ളതുകൊണ്ട് തന്നെ കേരളത്തിലെ കടല്‍ പല ഭാഗത്തും കരയെടുക്കുന്നു. കടലാക്രമണം നേരിടുന്ന പ്രശ്‌നവുമുണ്ട്. ഇതിനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തിന്റെ വിഭവശേഷി കൊണ്ടു മാത്രം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. തീരദേശ സംരക്ഷണത്തിനായി തീരദേശ സംരക്ഷണ പാക്കേജ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും പല കാര്യങ്ങളിലും ഉള്ളതുപോലെ തന്നെ വേണ്ട പരിഗണന ലഭിച്ചില്ല. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവശേഷി വെച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഏതൊരു തൊഴില്‍ എടുക്കുന്നയാള്‍ക്കും മാന്യമായ വേതനം ലഭിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. എന്നാല്‍, മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ദാരിദ്ര്യം വിട്ടുപോകാത്ത സാഹചര്യമാണുള്ളത്. അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ എന്ന നിലയില്‍ അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കി വരുന്നുണ്ട്. കേന്ദ്രത്തില്‍നിന്ന് പാരിസ്ഥിതികാനു മതി ലഭിക്കാന്‍ കാലതാമസം ഉണ്ടായെങ്കിലും സമയബന്ധിതമായി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിഞ്ഞു’-മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും കിട്ടുന്ന വലിയ സമ്മാനമാണ് ഫ്‌ലാറ്റ് സമുച്ചയം എന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഓണ്‍ലൈന്‍ സന്ദേശത്തില്‍ പറഞ്ഞു. കടലാക്രമണം നേരിട്ട് ദുരിതമനുഭവിച്ചവര്‍ക്കായി സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതായി അദ്ദേഹം പറഞ്ഞു. ഇവ കൃത്യമായി പരിപാലിച്ചു പോകണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഉണ്യാലില്‍ തീരദേശ ഹൈവേയ്ക്ക് സമീപം ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള 30 സെന്റ് സ്ഥലത്ത് 2.10 കോടി രൂപ ചെലവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് ഫ്‌ലാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സാഫല്യം കോംപ്ലക്‌സ് എന്ന പേരില്‍ രണ്ടു ബ്ലോക്കുകളിലായി പതിനാറു ഭവനങ്ങളാണ് ഉള്ളത്. ഒരു വീടിന് 13.5 ലക്ഷമാണ് നിര്‍മ്മാണ ചെലവ്. രണ്ടു ബെഡ്‌റൂം, ഹാള്‍, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടുന്ന വീട്ടില്‍ വൈദ്യുതി കണക്ഷന്‍, കുടിവെള്ളം, 500 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, കുഴല്‍ കിണര്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

മത്സ്യബന്ധന- സാംസ്‌കാരിക- യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ശിലാഫലകം അനാച്ഛാദനം ചെയ്തു ഫ്‌ലാറ്റുകളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി കെ എം ഷാഫി, മത്സ്യഫെഡ് ഭരണസമിതി അംഗവും നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി പി സൈതലവി, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമോള്‍ കാവീട്ടില്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാസര്‍ പോളാട്ട്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പ്രേമ, തിരൂര്‍ അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉത്തരമേഖല ഫിഷറീസ് ജോയിന്‍ ഡയറക്ടര്‍ ബി കെ സുധീര്‍ കിഷന്‍ സ്വാഗതവും മലപ്പുറം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ആഷിക് ബാബു നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top