ഗാര്‍ഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസില്‍ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറേണ്ടതുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി.

വനിതാ സംരക്ഷണ ഓഫീസര്‍മാര്‍ക്കും സേവനദാതാക്കള്‍ക്കുമായുള്ള ഏകദിന സെമിനാര്‍ ‘ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം-2005: സാധ്യതകളും പരിമിതികളും’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ ഏറെയും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. നമുക്ക് ഒരിക്കലും നിയമങ്ങളുടെ അപര്യാപ്തയില്ല. കൂടുതല്‍ കര്‍ക്കശമായ നിയമം മാത്രം ഉണ്ടാക്കിയിട്ട് കാര്യമില്ല. അത് നടപ്പാക്കണം എന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് പൊതുബോധം മാറേണ്ടതുണ്ട്. സഹജീവികളായ സ്ത്രീകളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള നിയമം അതിന്റെ കൃത്യതയില്‍ നടപ്പാക്കുന്നു എന്ന് സമൂഹം ഉറപ്പുവരുത്തേണ്ടതുണ്ട്, കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.

നവകേരളം സ്ത്രീപക്ഷം ആയിരിക്കണം. ജോലി സ്ഥലത്തെ അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന പോഷ് ആക്ട് നിലവില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിക്രമങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ല. അതിനാലാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിന് (ഡബ്ല്യു.സി.സി) വനിതാ കമ്മീഷനെ സമീപിക്കേണ്ടി വന്നത്. ഈ വിഷയത്തില്‍ കമ്മീഷന്‍ നല്ല രീതിയില്‍ കോടതിയില്‍ കക്ഷിചേരുകയും സിനിമ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഇന്റേണല്‍ കംപ്ലേന്റ്സ് കമ്മിറ്റി രൂപീകരിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

ലിവിങ്ങ് ടുഗദര്‍ റിലേഷനിലും ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.വനിതാ കമ്മീഷന്‍ പ്രഥമ ഡയറക്ടറും മുന്‍ ഡി.ജി.പിയുമായ അലക്സാണ്ടര്‍ ജേക്കബ്ബ് ക്ലാസെടുത്തു. കേരളത്തില്‍ ആകെ ഉണ്ടാകുന്ന ഗാര്‍ഹിക പീഡനങ്ങളില്‍ 0.4 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ അഭ്യസ്തവിദ്യര്‍ക്കിടയിലാണ് ഗാര്‍ഹിക പീഡനങ്ങള്‍ കൂടുതലെന്ന് പഠനം തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

5,000 ഗാര്‍ഹികപീഡന കേസുകള്‍ വര്‍ഷംതോറും റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2019, 2020 വര്‍ഷങ്ങളില്‍ ഗാര്‍ഹിക പീഡന കേസുകളുടെ എണ്ണം 8500 ആയി ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ഗീനാകുമാരി ക്ലാസെടുത്തു. കമ്മീഷന്‍ അംഗം അഡ്വ ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം അഡ്വ കുഞ്ഞായിഷ പി, പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, കമ്മീഷന്‍ പി.ആര്‍.ഒ ശ്രീകാന്ത് എം ഗിരിനാഥ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top