Section

malabari-logo-mobile

കേന്ദ്ര മോട്ടോര്‍ വാഹന (ഭേദഗതി) നിയമം: സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്രം

HIGHLIGHTS : തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്ര സര്‍ക്കാറിന്റെ മറുപടി. 2019-ല്‍ പാസ്സാക്ക...

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്ര സര്‍ക്കാറിന്റെ മറുപടി. 2019-ല്‍ പാസ്സാക്കിയ നിയമത്തിനെതിരെ സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അയച്ച കത്തിന് കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി അയച്ച മറുപടിയിലാണ് കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കുറ്റത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ചത്, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചത്, സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കൈകടത്തുന്ന രീതിയില്‍ ഗതാഗതരംഗത്ത് സ്വകാര്യവത്ക്കരണം നടത്തുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് സംസ്ഥാനം വിയോജിപ്പ് അറിയിച്ചത്. ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ചുകൊണ്ട് കേന്ദ്ര മോട്ടോര്‍ വാഹന നിയമം പാസ്സാക്കിയത് റോഡ് സുരക്ഷ സംബന്ധിച്ച നിലവിലുള്ള പശ്ചാത്തലം പരിഗണിച്ചാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എന്നാല്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ച് ഇളവ് വരുത്തിക്കൊണ്ട് കോമ്പൗണ്ടിംഗ് ഫീസ് നിശ്ചയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സാധിക്കുന്ന രീതിയിലാണ് കേന്ദ്ര നിയമത്തിന്റെ 200-ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്കുള്ള (കോമ്പൗണ്ടബിള്‍ ഓഫന്‍സ്) പിഴത്തുക നിശ്ചയിച്ചത് എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ കത്ത് പ്രകാരം, ഏതോ ഒരു സംസ്ഥാനം കേന്ദ്ര നിയമത്തില്‍ നിശ്ചയിച്ച പിഴത്തുകയെക്കാള്‍ കുറഞ്ഞ നിരക്കില്‍ കോമ്പൗണ്ടിംഗ് ഫീസ് നിശ്ചയിച്ചത് തെറ്റാണെന്നും സംസ്ഥാനങ്ങള്‍ കേന്ദ്ര മോട്ടോര്‍ വാഹന (ഭേദഗതി) നിയമം നടപ്പിലാക്കണമെന്നും അറിയിച്ചിരുന്നു. കേന്ദ്ര നിയമത്തില്‍ നിശ്ചയിച്ച പിഴത്തുകയെക്കാള്‍ കുറഞ്ഞ തുക 200-ാം വകുപ്പ് പ്രകാരം കോമ്പൗണ്ടിംഗ് ഫീസായി നിശ്ചയിക്കുന്നത് തെറ്റാണെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സൂചിപ്പിച്ചുകൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ ഇപ്പോഴത്തെ കത്ത് പ്രകാരം പിഴത്തുകയെക്കാള്‍ കുറഞ്ഞ നിരക്കില്‍ കോമ്പൗണ്ടിംഗ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ശരിയാണെന്ന് വ്യക്തമാക്കുന്നതാണ്.

കേരളം ചൂണ്ടിക്കാണിച്ച പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാലും കാലാവധി അവസാനിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കാമെന്ന വ്യവസ്ഥ 2020 മാര്‍ച്ച് 31 വരെ തുടരാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!