പുതുവര്‍ഷ ആഘോഷ പരിപാടികളില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

file photo

തിരുവനന്തപുരം:മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും പുതിയ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ബിഎഫ് 7ന് വ്യാപന ശേഷി കൂടുതലായതിനാലും ജില്ലയില്‍ രോഗ വ്യാപന സാധ്യത മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ആര്‍ രേണുക അറിയിച്ചു. പുതുവത്സര ആഘോഷ പരിപാടികളിലും അവധിക്കാല ആഘോഷങ്ങളിലും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തോത് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് വായും മൂക്കും മൂടത്തക്ക വിധം ശാസ്ത്രീയമായി ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കാനും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും ജനങ്ങള്‍ ശ്രദ്ധിക്കണം.

പ്രായമായവരേയും അനുബന്ധരോഗമുള്ളവരേയും കുട്ടികളേയും പ്രത്യേക കരുതല്‍ വേണം. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്സിന്‍ എടുക്കണം. കോവിഡ് പുതിയ വകഭേദങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ലക്ഷണങ്ങള്‍ ഉള്ളവരെ ടെസ്റ്റ് ചെയ്യുന്നതിനായുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. സ്വയം ചികിത്സ അരുത്. എത്രയും പെട്ടെന്ന് ആശുപത്രികളില്‍ ചികിത്സ തേടണം.

കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ആര്‍ആര്‍ടി യോഗം ചേരുകയും ആശുപത്രികളിലെ കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യുകയും ചെയ്തു. ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അഭ്യര്‍ഥിച്ചു.

 

Share news
error: Content is protected !!
Scroll to Top