അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസ്; ‘ആരോഗ്യം മോശം, കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണം’, നവ്ജ്യോദ് സിംഗ് സിദ്ദു സുപ്രീം കോടതിയില്‍

മുപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദു സുപ്രീംകോടതിയെ സമീപിച്ചു. 34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഉടന്‍ കോടതിയില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

സിദ്ദുവിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി കീഴടങ്ങാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിനോടഭ്യര്‍ത്ഥിച്ചു.

പട്യാലയില്‍ 1988 ഡിംസബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഗുര്‍നാം മരിച്ചു. ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചുവെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാല്‍ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്. 1999ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി.

ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വര്‍ഷത്തെ തടവിനും ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് സുപ്രീം കോടതിയില്‍ എത്തി. 2018 ല്‍ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി കേസ് സുപ്രീം കോടതി തീര്‍പ്പാക്കി.
എന്നാല്‍ ഈ വിധിക്കെതിരെ മരിച്ച ഗുര്‍നാം സിങ്ങിന്റെ കുടുംബം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

Share news
error: Content is protected !!
Scroll to Top