യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്; അഡ്വ. ബെയ്ലിന്‍ ദാസ് പിടിയില്‍, കസ്റ്റഡിയിലെടുത്തത് കാറില്‍ സഞ്ചരിക്കുന്നതിനിടെ

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ബെയ്ലിന്‍ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.

തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ബെയ്ലിന്‍ ദാസ് ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം. ജൂനിയര്‍ അഭിഭാഷകയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതി. ബോധപൂര്‍വ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയ്ലിന്‍ ദാസ് വാദിക്കുന്നു.

സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകനെ പിടികൂടാന്‍ വൈകുന്നതില്‍ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രതിയായ ബെയ്ലിന്‍ ദാസിനെ അഭിഭാഷക മര്‍ദ്ദിച്ചെന്ന ബാര്‍ അസോസിയഷന്‍ സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്നും കുടുംബം വ്യക്തമാക്കി. പരാതിക്കാരിയായ അഭിഭാഷക ശ്യാമിലിയ്‌ക്കെതിരെ ഇന്നലെ ന്യൂസ് അവറിലായിരുന്നു ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജി മുരളീധരന്റെ ഗുരുതര ആരോപണം. എന്നാല്‍ കള്ളം പ്രചരിപ്പിക്കുകയാണ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയെന്നും ജാമ്യം കിട്ടാനുള്ള പ്രചാരണമാണിതെന്നും ശ്യാമിലി മര്‍ദ്ദിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടെ എന്നുമായിരുന്നു അമ്മ വസന്ത പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top