പതഞ്ജലിക്കെതിരെ കേരളത്തില്‍ കേസ്

കോഴിക്കോട്: പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ നിരോധിക്കപ്പെട്ട പരസ്യങ്ങള്‍ നല്‍കിയതിന് യോഗാഭ്യാസി രാംദേവിനും സഹായി ബാലകൃഷ്ണയ്ക്കുമെതിരെ കേരളത്തില്‍ ആദ്യ കേസ് ഫയല്‍ ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് ഡ്രഗ്സ് ആന്‍ഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിള്‍ അഡൈ്വര്‍ടൈസ്മെന്റ്) നിയമമനുസരിച്ചാണ് കോഴിക്കോട് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 35 മഹസറുകള്‍ തയ്യാറായിട്ടുണ്ട്. ഇതില്‍ ആദ്യ കേസാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തത്.

പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിര്‍മാണ കമ്പനിയായ ദിവ്യ ഫാര്‍മസിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ രാംദേവും ബാലകൃഷ്ണയും ഒന്നും രണ്ടും പ്രതികളാണ്. പ്രതികള്‍ക്ക് ഉടന്‍ നോട്ടീസയക്കും. വിചാരണക്കായി കോടതിയില്‍ ഹാജരാകേണ്ടിവരും. പരാതികള്‍ ധാരാളം ഉയര്‍ന്നെങ്കിലും രാജ്യത്ത് ആദ്യമായാണ് ഡ്രഗ്സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്യുന്നത്. ലൈംഗിക പ്രശ്നങ്ങള്‍ക്കും വന്ധ്യതക്കും ശാസ്ത്രീയ പരിഹാരമായി പതഞ്ജലി പുറത്തിറക്കിയ അഞ്ച് മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിച്ചതിനാണ് കേസ്. ആറു മാസം തടവോ പിഴയോ ആണ് ശിക്ഷ.

ജനകീയ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബാബു സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. പരസ്യം നല്‍കിയ പത്ര സ്ഥാപനങ്ങള്‍ക്കു പുറമെ ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് അസി. ഡ്രഗ്സ് കണ്‍ട്രോളര്‍ ഷാജി എം വര്‍ഗീസ് രൂപീകരിച്ച സ്പെഷ്യല്‍ സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ കെ നീതുവിനാണ് അന്വേഷണ ചുമതല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top