ആരോഗ്യവകുപ്പ് ജീവനക്കാരോട് തട്ടിക്കയറിയ മുന്‍ എംപി എ കെ പ്രേമജത്തിനെതിരെ കേസ്

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരോട് തട്ടിക്കയറിയ കോഴിക്കോട് മുന്‍ മേയറും, എംപിയും സിപിഎം നേതാവുമായ എ.കെ പ്രേമജത്തിനെതിരെ പോലീസ് കേസെടുത്തു. വിദേശത്തു നിന്ന് എത്തിയ പ്രേമജത്തിന്റെ മകന്‍ ക്വാറന്റയിനിന് വിധേയനാകാതെ പുറത്ത് ഇറങ്ങി നടക്കുന്നു എന്ന വിവരം അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കയറി സംസാരിച്ചതിനാണ് കേസ്.
ഇവരുടെ മകന്‍ ഓസ്‌ട്രേലിയയില്‍ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെപി ബീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷനോജ് എന്നിവരുടെ പരാതിയിലാണ് കേസ്.

ഓസ്‌ട്രേലിയയില്‍ നിന്നും എത്തുന്നവര്‍ക്ക് 28 ദിവസമാണ് ക്വാറന്റയിന്‍ കാലാവധി. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് പുറത്തുപോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ പ്രേമജം ചീത്തവിളിച്ചെന്നാണ് പരാതി. ഐപിസി 269ാം വകുപ്പ് പ്രകാരമാണ്പരാതി.

എന്നാല് മാസ്‌കും ഗ്ലൗസും മാസ്‌കും ധരിക്കാതെ ഉദ്യോഗസ്ഥര്‍ തന്റെ വീട്ടിലെത്തിത് ചൂണ്ടിക്കാട്ടുകയാണുണ്ടായതെന്നും ഉദ്യോഗസ്ഥര്‍ ഗര്‍ഭിണിയായ മരുമകളുടെ ദൃശ്യങ്ങല്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്നും പ്രേമജം ആരോപിച്ചു. മകന്‍ തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ മരുന്നുവാങ്ങാന്‍ പോയതാണെന്നും ഇവര്‍ പറഞ്ഞു.

ക്വാറന്റയിന്‍ കാലാവധി 28 ദിവസമാക്കിയ വിവരം തങ്ങളെ അറിയിച്ചില്ലെന്നും പ്രേമജം പറഞ്ഞു. അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ച ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ പരാതി നല്‍കുമെന്നും പ്രേമജം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top