കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ സുകുമാര്‍ അന്തരിച്ചു

കൊച്ചി: കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ സുകുമാര്‍(91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കാക്കനാട് പാലച്ചുവടിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരമായിരുന്നു മരണം.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകനാണ്. അക്കാദമിയുടെ ചെയര്‍മാനും സെക്രട്ടറിയുമായി സേവനമനുഷ്ടിച്ചു. നര്‍മകൈരളിയുടെ സ്ഥാപകനാണ്. 1996ല്‍ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കഥയും നോവലും കവിതയും നാടകവും ഉള്‍പ്പെടെ 52 ഹാസഗ്രന്ഥങ്ങള്‍ സുകുമാറിന്റെതായുണ്ട്. 1950ല്‍ വികടനിലാണ് ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. 1957ല്‍ പൊലീസ് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1987ല്‍ വഴുതക്കാട് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സി.ഐ.ഡി വിഭാഗത്തില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. വിരമിച്ചശേഷം മുഴുവന്‍സമയ എഴുത്തും വരയും തുടര്‍ന്നു. മനശാസ്ത്രം മാസികയില്‍ 17 വര്‍ഷം വരച്ച ‘ഡോ.മനശാസ്ത്രി’ എന്ന കാര്‍ട്ടൂണ്‍ കോളം ശ്രദ്ധിക്കപ്പെട്ടു.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്. എസ്. സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ത്ഥ പേര്. 1932 ജൂലൈ ഒമ്പതിനാണ് ജനനം. വീരളത്ത്മഠത്തില്‍ സുബ്ബരായന്‍ പോറ്റി, കൃഷ്ണമ്മാള എന്നിവര്‍ മാതാപിതാക്കളാണ്. ഭാര്യ: പരേതയായ സാവിത്രി. മകള്‍: സുമംഗല.

 

Share news
error: Content is protected !!
Scroll to Top