കാനറികളെ അട്ടിമറിച്ച് കാമറൂണിന്റെ വിരോചിത മടക്കം

ദോഹ: വമ്പന്മാരായ കാനറികളെ അട്ടിമറിച്ച് കാമറൂണിന്റെ വിരോചിത മടക്കം. ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളില്‍ ബ്രസീലിന്റെ വിജയ സ്വപ്നങ്ങളെ കരിച്ച് കാമറൂണിന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം.
തോല്‍വി വഴങ്ങിയിട്ടും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ബ്രസീല്‍ നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. വിന്‍സെന്റ് അബൂബക്കര്‍ നേടിയ മിന്നും ഗോളിലാണ് കാമറൂണ്‍ എക്കാലവും ഓര്‍ത്തിരിക്കാനാവുന്ന വിജയം പേരിലെഴുതിയത്.

പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചെങ്കിലും മിന്നും വിജയം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയതെന്ന് കാനറികളുടെ ആദ്യ കുതിപ്പുകള്‍ വ്യക്തമാക്കി. മൂന്ന് മഞ്ഞ കാര്‍ഡുകള്‍ ആദ്യ പകുതിയില്‍ തന്നെ ആഫ്രിക്കന്‍ സംഘത്തിന് ലഭിച്ചു. 14-ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ബ്രസീലിന് ലഭിക്കുന്നത്.

ഇഞ്ചുറി ടൈമിലെ മാര്‍ട്ടിനെല്ലിയുടെ ഷോട്ടാണ് കാണികളെ ഒന്നാകെ ത്രസിപ്പിച്ചത്. എപ്പാസി തന്റെ കഴിവ് മുഴുവന്‍ പുറത്തെടുത്താണ് അത് ഗോളാകാതെ സംരക്ഷിച്ചത്. ഇഞ്ചുറി സമയത്ത് തന്നെ മഞ്ഞപ്പടയുടെ ബോക്‌സിലും കാമറൂണിന്റെ വക അതിഗംഭീര കടന്നാക്രമണം നടന്നു.

കാമറൂണിന്റെ മുന്നേറ്റങ്ങളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. അബൂബക്കറിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്ത് പോയത്. ഇതിനിടെ പരിക്കേറ്റ് അലക്‌സ് ടെല്ലസ് പുറത്ത് പോയത് ബ്രസീലിന് വന്‍ തിരിച്ചടിയുണ്ടാക്കി. 56-ാം മിനിറ്റില്‍ സൂപ്പര്‍ സ്‌ട്രൈക്കുമായി മാര്‍ട്ടിനെല്ലി വീണ്ടും എപ്പാസിയെ പരീക്ഷിച്ചെങ്കിലും കാമറൂണ്‍ ഗോളി കാനറികളുടെ വിജയ സ്വപ്നങ്ങളെ തടുത്തുക്കൊണ്ടേയിരുന്നു.

ജയിച്ചില്ലെങ്കില്‍ ലോകകപ്പ് സ്വപ്നങ്ങള്‍ തന്നെ അവസാനിക്കുമെന്നതിനാല്‍ കാമറൂണ്‍ ആകുന്ന വിധം ഒക്കെ ആക്രമണം നടത്തി. ഇഞ്ചുറി ടൈമിലാണ് കാമറൂണ്‍ കാനറികളുടെ ചിറകരിഞ്ഞ ഗോള്‍ സ്വന്തമാക്കിയത്. നായകന്‍ വിന്‍സെന്റ് അബൂബക്കറിന്റെ തലപ്പാകത്തിനാണ് എംബെക്കലിയുടെ ക്രോസ് എത്തിയത്. എഡേഴ്‌സണെ വെറും നോക്കുകുത്തിയാക്കി അബൂബക്കര്‍ പന്ത് ഗോള്‍ വര കടത്തി.

Share news
error: Content is protected !!
Scroll to Top