HIGHLIGHTS : കോഴിക്കോട്: നിലമ്പൂര്‍ കരുളായിവനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോ...
കോഴിക്കോട്: നിലമ്പൂര്‍ കരുളായിവനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു. മോര്‍ച്ചറിക്ക് മുന്നില്‍ 15 മിനിറ്റോളം പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌ക്കരിക്കുന്നതിനായി മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
കോഴിക്കോട് മുതലക്കുളം മൈതാനി പൊതുസ്ഥലമായതിനാല്‍ പൊതുദര്‍ശനം അനുവദിക്കാനാവില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പൊറ്റമ്മലിലെ വര്‍ഗീസ് വായനശാലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവിടെ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകരെ ചൂണ്ടിക്കാണിച്ച് പൊറ്റമ്മലും പൊതുദര്‍ശനത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് മൃതദേഹം മോര്‍ച്ചറിക്ക് മുന്നില്‍ പൊതുദര്‍സനത്തിന് വെച്ചത്.
കുപ്പു ദേവരാജിന് അന്തിമോപചാരമർപ്പിക്കാൻ സി.പി.െഎ ദേശീയ എക്സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം ഉൾപ്പെടെ എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകരും എത്തിയിരുന്നു.
നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജ് (61), ചെന്നൈ പുത്തൂര്‍ വാര്‍ഡ് എട്ടില്‍ സെക്കന്‍ഡ് ക്രോസില്‍ താമസിച്ചിരുന്ന കാവേരി എന്ന അജിത (46) എന്നിവരുടെ മൃതദേഹമാണ് നവംബര്‍ 25 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. അജിതയുടെ മൃതദേഹം ഡിസംബർ 14 വരെ സംസ്കരിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്.