ജീവനാംശമായി പ്രതിമാസം നാലുലക്ഷം രൂപ ഭാര്യക്ക് നല്‍കണമെന്ന് മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത: വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യ ഹസിന്‍ ജഹാനും മകള്‍ക്കും ജീവനാംശം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ഉത്തരവിട്ട് കോടതി. പ്രതിമാസം നാലുലക്ഷം രൂപ ജീവനാംശമായി നല്‍കണമെന്ന് കല്‍ക്കട്ട ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ ഭാര്യയായ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഹസിന്‍ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകള്‍ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും നല്‍കണമെന്നാണ് കോടതി ഉത്തരവ്. അതിനാല്‍ ഇരുവര്‍ക്കുമായി ഷമി മാസം 4 ലക്ഷം രൂപ നല്‍കേണ്ടിവരും. ഏഴുവര്‍ഷം മുമ്പ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. എന്നാല്‍ ജഹാന്‍ നിയമപോരാട്ടം തുടരുകയായിരുന്നു.

ഷമി തന്റെ ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം 80,000 രൂപ നല്‍കണമെന്ന് അലിപൂര്‍ കോടതി ആദ്യം ഉത്തരവിട്ടിരുന്നു. പിന്നീട് ജില്ലാ ജഡ്ജി ഉത്തരവ് പരിഷ്‌കരിക്കുകയും ഷമി തന്റെ ഭാര്യയ്ക്ക് പ്രതിമാസം 50,000 രൂപയും കുട്ടിക്ക് 80,000 രൂപയും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ 1.3 ലക്ഷം രൂപ ജീവനാംശ ഉത്തരവിനെ ചോദ്യം ചെയ്ത് ജഹാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. തന്റെ ചെലവ് പ്രതിമാസം 6.5 ലക്ഷം രൂപയാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top