കൊൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ആദ്യം നടപ്പാക്കുക പൗരത്വ നിയമമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ആദ്യ കാബിനറ്റിൽ തന്നെ നിയമം നടപ്പാക്കാൻ ഉത്തരവിടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുന്നതിനിടെയായിരുന്നു അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
എഴുപത് വര്‍ഷത്തിൽ അധികമായി ബംഗാളിൽ താമസിക്കുന്നവര്‍ക്ക് പൗരത്വം നൽകും. അഭയാര്‍ത്ഥികളുടെ കുടുംബങ്ങൾക്ക് വര്‍ഷം തോറും 10000 രൂപ ധനസഹായം നൽകുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു.
പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ വികാരം നിലനിൽക്കെയാണ് അമിത് ഷായുടെ പ്രഖ്യാപനം. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുപാര്‍ട്ടികൾ അടക്കമുള്ളവര്‍ കടുത്ത എതിര്‍പ്പാണ് നിയമത്തിനെതിരെ ഉയര്‍ത്തിയത്.
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അസമിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു. മാര്‍ച്ച് രണ്ടിന് അസമിൽ സംഘടിപ്പിച്ച പൊതു പരിപാടിക്കിടെയായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.




