കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 36 പേര്‍ മരിച്ചു

കശ്മീര്‍: ജമ്മു കശ്മീരില്‍ ബസ് മലയിടുക്കില്‍ നിന്നും താഴേക്ക് മറിഞ്ഞ് അപകടം. 36 പേര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ അസ്സര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ബതോടെ കിഷ്ത്വാര്‍ ദേശീയ പാതയില്‍ അസ്സര്‍ ത്രുങ്കല്‍ ഭാഗത്ത് എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ജമ്മു ഡിവിഷണല്‍ കമ്മിഷണര്‍ രമേഷ് കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ ദോഡയില്‍ ഉണ്ടായ ബസ് അപകടം അത്യന്തം വിഷമിപ്പിക്കുന്ന ഒന്നാണ്. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേ എന്ന് ആശംസിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവം ഞെട്ടിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതാണെന്നും കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങ് പറഞ്ഞു. അപകടസ്ഥലത്തുള്ള ഡിസിയില്‍ നിന്നും വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുന്നുണ്ടെന്നും ദൗര്‍ഭാഗ്യവശാല്‍ 36 പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ആറ് പേരുടെ അവസ്ഥ ഗുരുതരമാണെന്നും കേന്ദ്ര മന്ത്രി ട്വിറ്ററില്‍ കുറിച്ചു. പരിക്കേറ്റ ആളുകളെ ദോഡയിലും കിഷ്ത്വാറിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു. ആളുകളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് ഹെലികോപ്ടര്‍ സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ‘അപകടത്തില്‍ പരിക്കേറ്റവരെ ആവശ്യാനുസരണം ജില്ലാ ആശുപത്രിയായ കിഷ്ത്വാറിലേക്കും ജിഎംസി ദോഡയിലേക്കും മാറ്റുന്നു. കൂടുതല്‍ പരിക്കേറ്റവരെ മാറ്റാന്‍ ഹെലികോപ്റ്റര്‍ സേവനം ക്രമീകരിക്കും. സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്,’ കേന്ദ്ര മന്ത്രി എക്‌സില്‍ കുറിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top