വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണ്; ആന്റണി രാജുവിനെതിരെ എസ്എഫഐ

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണ് എസ്എഫ്‌ഐ. വിദ്യാര്‍ത്ഥി കണ്‍സഷന്‍ വിഷയത്തില്‍ ഗതാതഗമന്ത്രി ആന്റണി രാജു നടത്തിയ പരാമര്‍ശത്തിനെതിരെയാണ് എസ്എഫ്‌ഐയുടെ പ്രസ്താവന. മന്ത്രിയുടെ അഭിപ്രായം അപക്വമാണ്. നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണു ബസ് കണ്‍സഷന്‍. മന്ത്രിയുടെ അഭിപ്രായപ്രകടനം പ്രതിഷേധാര്‍ഹമാണ്.

നിലവിലെ കണ്‍സഷന്‍ നിരക്ക് വിദ്യാര്‍ഥികള്‍ക്കുതന്നെ നാണക്കേടാണെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രസ്താവന. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുസര്‍ക്കാറിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്കു കോട്ടം തട്ടുന്നതിന് ഇടയാക്കും. അഭിപ്രായം തിരുത്താന്‍ മന്ത്രി തയാറാകണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സെക്രട്ടറി കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മന്ത്രിക്കെതിരെ കെ എസ് യുവും രംഗത്തെത്തിയിരുന്നു. പ്രസ്താവന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. മന്ത്രിമാളികയില്‍ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവരെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തില്‍, വിദ്യാര്‍ത്ഥി സമൂഹത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് വിമര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top