ലണ്ടന്‍: പ്രതിരോധ കുത്തിവയ്പിനു പിന്നാലെ കോവിഡ് ചികിത്സയ്ക്ക് ഇനി ഗുളികയും. അമേരിക്കന്‍ നിര്‍മിതമായ മോള്‍നുപിരവിര്‍ ആന്റി വൈറല്‍ ഗുളികകള്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു രണ്ടുനേരം വീതം ഗുളിക നല്‍കാനാണു ബ്രിട്ടീഷ് മെഡിസിന്‍സ് റഗുലേറ്റര്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്നത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് ചികിത്സയ്ക്കായി ആന്റി വൈറല്‍ ഗുളിക ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്.
ആരോഗ്യരംഗത്തെ ചരിത്രപരമായ ദിവസമാണിതെന്നു തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. കോവിഡ് ചികിത്സാരംഗത്തു നിര്‍ണായകമാകുന്ന തീരുമാനമാകും ഇതെന്ന് സാജിദ് പ്രത്യാശ പ്രകടിപ്പിച്ചു. ഫ്‌ലൂ ചികിത്സയ്ക്കായി വികസിപ്പിച്ച ഈ മൂന്ന് കോവിഡ് രോഗികളുടെ മരണനിരക്കു പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍, രോഗത്തിന്റെ തുടക്കത്തിലെ ഈ ഗുളിക കഴിക്കുന്നചുമൂലം പലര്‍ക്കും ആശുപത്രിവാസവും ഒഴിവാക്കാനാവും.
അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എംഎസ്ഡി വികസിപ്പിച്ച ഗുളികയുടെ 4,80,000 കോഴ്‌സുകള്‍ക്ക് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. നവംബറില്‍ തന്നെ ഇവ ബ്രിട്ടനില്‍ വിതരണത്തിന് എത്തും. കോവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഗുളിക കഴിച്ചു തുടങ്ങുന്നതാണു കൂടുതല്‍ ഫലപ്രദമെന്നാു ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. എന്‍എച്ച്എസ് ആശുപത്രികള്‍ വഴിയും ജിപികളുടെ പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ചുമാകും മരുന്നുകളുടെ വിതരണം.
ബ്രിട്ടനു പുറമേ അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും എംഎസ്ഡി കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.




