കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരും ഇന്ന് കോടതിയില്‍ എത്തിയിരുന്നു.
വിചാരണ നേരിടേണ്ട സാഹചര്യമില്ലെന്ന് കോടതി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ഇതില്‍ യാതൊരു വിധ കെട്ടിച്ചമക്കലും ഇല്ലെന്നും കെ സുരേന്ദ്രന് വേണ്ടി വാദിച്ച അഭിഭാഷകന്‍ കെ ശ്രീകാന്ത് പറഞ്ഞു.
2021ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഎസ്പി സ്ഥാനാർത്ഥിത്വം പിൻവലിച്ചതും തുടർന്നുള്ള വെളിപ്പെടുത്തലുമാണ് കേസിന് ആസ്പദമായ സംഭവം. കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപയും സ്മാർട്ട്ഫോണും കോഴ നൽകിയെന്നാണ് കേസ്.




