മോഷ്ടിച്ച ബുള്ളറ്റുമായി കാമുകിയെ കാണാന്‍ പരപ്പനങ്ങാടിയില്‍ നിന്നും കൊല്ലത്തെത്തി : താനൂര്‍ പോലീസിന്റെ പിടിയിലായ കൗമാരക്കാര്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കഥകള്‍

പരപ്പനങ്ങാടി ; താനൂരില്‍ ബൈക്ക് മോഷണക്കേസില്‍ പിടിയിലായ കൗമാരക്കാര്‍ പറഞ്ഞ കഥകള്‍ കേട്ട് പോലീസുകാര്‍ ഞെട്ടി.

പരപ്പനങ്ങാടിയില്‍ നിന്നും മോഷ്ടിച്ച ബുള്ളറ്റുമായി 21 കാരന്‍ കൂട്ടകാരോടൊപ്പം കാമുകിയെ കാണാന്‍ പോയത് കൊല്ലത്തേക്ക്. കാമുകിയെ കണ്ട് മോഷ്ടിച്ച ബുള്ളറ്റും വിറ്റ് മറ്റൊരു ബൈക്കും മോഷ്ടിച്ച് നാട്ടിലേക്ക്. മറ്റൊരു സംഘത്തെ ബൈക്ക് മോഷണക്കേസില്‍ പിടികൂടിയതോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ ഇവര്‍ താനൂര്‍ പോലീസിന്റെ പിടിയില്‍.

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റ്യാടി മുഹമ്മദ് അക്വിബ് എന്ന ആഷിക് (21), പൊക്ലിയന്റെ പുരക്കല്‍ റസല്‍(19), ആലുങ്ങല്‍ ബീച്ച് സ്വദേശി കുഞ്ഞിക്കണ്ണന്റെ പുരക്കല്‍ മുഹമ്മദ് ഹുസൈന്‍ എന്ന അമീന്‍(24) എന്നിവരെയാണ് താനൂര്‍ സിഐ പി പ്രമോദും സംഘവും ഇന്ന് പിടികൂടിയത്

വ്യാഴാഴ്ച താനൂര്‍ പോലീസ് ആറുപേരെ ബൈക്ക് മോഷണക്കേസില്‍ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും 6 ബൈക്കുകള്‍ പിടിച്ചെടുത്തു. അക്വിബിനേയും റസലിനെയും വാഹനപരിശോധനക്കിടെ താനൂര്‍ ടൗണില്‍ നിന്നും, മൂന്നാം പ്രതിയായ മഅമീനെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ. നവംബര്‍ 14 നാണ് പരപ്പനങ്ങാടി പുത്തരിക്കലില്‍ നിന്നും ഇവര്‍ ബുള്ളറ്റ് മോഷ്ടിച്ചത്. അക്വിബിന്റെ കാമുകിയെ കാണുന്നിതിനാണ് മറ്റ് രണ്ടുപേരെയും കൂട്ടി 19ാം തിയ്യതി കൊല്ലത്തെത്തിയത്. തുടര്‍ന്ന് തെന്‍മലയിലെത്തി ബുള്ളറ്റ് വിറ്റതിനു ശേഷം ചാത്തല്ലൂരില്‍ നിന്നും പള്‍സര്‍ ബൈക്ക് മോഷണം നടത്തുകയായിരുന്നത്രെ. വരുന്ന വഴിയില്‍ അക്വിബ് തൃശൂരില്‍ ഇറങ്ങി. മറ്റു രണ്ടു പേര്‍ യാത്ര തുടരവേ ബൈക്ക് ഓടിക്കാനറിയാത്ത റസല്‍ ബൈക്ക് ഓടിച്ച അപകടത്തില്‍ പെട്ടു. രണ്ടു പേര്‍ക്കും പരിക്ക് പറ്റി. റസലിന് കാലിനും, അമീന് കൈയ്ക്കുമാണ് പരിക്കേറ്റത്.
സേഫ്റ്റി പിന്‍, സ്‌ക്രൂ ഡ്രൈവര്‍ എന്നിവ ഉപയോഗിച്ച് ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്താറുള്ളതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

സിഐ പ്രമോദ്, എസ്‌ഐ എന്‍ ശ്രീജിത്ത്, എസ്‌ഐമാരായ ഗിരീഷ്, വിജയന്‍, എഎസ്‌ഐ പ്രദീഷ്, സീനിയര്‍ സിപിഒമാരായ കെ സലേഷ്, ഷംസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സബറുദ്ദീന്‍, വിമോഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 

 

Share news
error: Content is protected !!
Scroll to Top