നിര്‍മിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാന്‍ കഴിയണം: മുഖ്യമന്ത്രി

നിര്‍മിത ബുദ്ധിയുടെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ പുരോഗമനോന്‍മുഖമായി ഉപയൊഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന ജില്ലാ അവാര്‍ഡുകളുടെ വിതരണവും യുനിസെഫ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വരും കാലം നിര്‍മിത ബുദ്ധിയുടെ കാലഘട്ടമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അവയുടെ കോട്ടങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ വരും തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. ഗുണകരമായവയെ പരിചയപ്പെടുത്തുക, ദോഷകരമായവരെ തിരസ്‌ക്കരിക്കുക എന്ന കാഴ്ചപ്പാടിലൂന്നിയാണ് നൂതന സാങ്കേതിക വിദ്യയുടെ പഠനവും പ്രയോഗവും സ്‌കൂളുകളില്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മിത ബുദ്ധി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നല്ല കുട്ടികള്‍ പഠിക്കുന്നത്. എ ഐയുടെ അടിസ്ഥാന കോഡിംഗ് അവര്‍ പഠിക്കുന്നു. അതുപോലെ സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള്‍ അവര്‍ മനസിലാക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഈ യുഗത്തില്‍ കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ മാത്രം പോര. അത് വിവേചന ബുദ്ധിയോടെ ഉപയോഗിക്കുന്നതിനുള്ള അറിവുകള്‍ പകര്‍ന്നു നല്‍കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൈമറി തലത്തിലുള്ള വിവര സാങ്കേതിക വിദ്യ പാഠപുസ്തകങ്ങളില്‍ പ്രോഗ്രാമിങ് അഭിരുചി വളര്‍ത്തല്‍, യുക്തിചിന്ത എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.

സാങ്കേതിക വിദ്യയില്‍ വരുന്ന മാറ്റം ആദ്യം ഉള്‍ക്കൊള്ളുക കുട്ടികളാണ്. കുട്ടികള്‍ക്ക് രസകരമായ പഠനത്തിനുള്ള അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ 80,000 അധ്യാപകര്‍ക്ക് എ ഐ പരിശീലനം ആരംഭിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 2025 ഓടെ മുഴുവന്‍ അധ്യാപകര്‍ക്കും എ. ഐ പരിശീലനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. യൂണിസെഫ് ഇന്ത്യ എഡ്യൂക്കേഷണല്‍ സ്‌പെഷ്യലിസ്റ്റ് പ്രമീള മനോഹരന്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, യുണിസെഫ് സോഷ്യല്‍ പോളിസി സ്‌പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണന്‍, ഐടി ഫോര്‍ ചെയ്ഞ്ച് ഡയറക്ടര്‍ ഗുരുമൂര്‍ത്തി കാശിനാഥന്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top