Section

malabari-logo-mobile

വേനല്‍ മഴ; ഡെങ്കിപ്പനിക്കെതിരെ മലപ്പുറം ജില്ലയില്‍ ജാഗ്രത പാലിക്കുക: ഡി.എം.ഒ

HIGHLIGHTS : summer rain; Be vigilant against dengue fever in Malappuram district: DMO

മലപ്പുറം ജില്ലയില്‍ വേനല്‍ മഴക്ക് ശേഷം ഡെങ്കിപ്പനി കേസുകളില്‍ വര്‍ധിച്ച  സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലിപ്പനിക്കും  വയറിളക്ക രോഗങ്ങള്‍ക്കുമൊപ്പം ഡെങ്കിപ്പനിയും വ്യാപകമായി റിപ്പോര്‍ട്ട്  ചെയ്ത് തുടങ്ങിട്ടുണ്ട്.

ജില്ലയില്‍ വേനല്‍ മഴ തുടങ്ങിയതോടെ തന്നെ ഡെങ്കി കേസുകളില്‍ വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകള്‍ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ ഇനിയയും കൂടും. ഈ വര്‍ഷം  ജനുവരി മുതല്‍ ഇന്നുവരെ ജില്ലയില്‍ 651 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിക്കുകയും സംശയാസ്പദമായ 607 കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍  ഏറ്റവും  കൂടുതല്‍  ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ചുങ്കത്തറ, ഉര്‍ങ്ങാട്ടിരി, പോത്തുകല്ല്, കാവനൂര്‍, അരീക്കോട്, ചാലിയാര്‍, തൃക്കലങ്ങോട്, ഓടക്കയം പഞ്ചായത്തുകളിലാണ്.

sameeksha-malabarinews

ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനമാര്‍ഗം കൊതുകിന്റെ ഉറവിട  നശീകരണമാണ്. മെയ് മാസത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളുമായി സഹകരിച്ച് ഊര്‍ജ്ജിത ഉറവിട  നശീകരണ പരിപാടി ആസൂത്രണം ചെയ്തട്ടുണ്ട്.

*ഡെങ്കിപ്പനി:*

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകല്‍ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ  നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടര്‍ന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം പനി ബാധിച്ചാല്‍ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ  കാരണമാകുകയും  ചെയ്യും.

*ലക്ഷണങ്ങള്‍:*

ഡെങ്കി വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് മുതല്‍ എട്ട് ദിവസം കൊണ്ടാണ്് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, ഛര്‍ദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍

ഡെങ്കിപ്പനി മൂര്‍ച്ഛിച്ചാല്‍ പൊതുവെയുള്ള ലക്ഷണങ്ങള്‍ക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങള്‍ കൂടി കാണുകയാണെങ്കില്‍ എത്രയും വേഗം വൈദ്യ സഹായം തേടണം. അസഹനീയമായ വയറുവേദന, മൂക്കില്‍ നിന്നും വായില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോഛാസത്തിന് വിഷമം, രക്തത്തോടു കൂടിയോ അല്ലാതയോ ഇടവിട്ടുള്ള ഛര്‍ദ്ദി, കറുത്ത നിറത്തില്‍ മലം പോകുക, അമിതമായ ദാഹം എന്നിവ.

*എങ്ങനെ പ്രതിരോധിക്കാം?*

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നില്‍ക്കാന്‍  അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലയ്ക്കുളളില്‍ തന്നെ കിടത്താന്‍ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറച്ച് വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാന്‍ തൊലിപ്പുറത്ത് ക്രീമുകള്‍, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാല്‍ രോഗിക്ക് മതിയായ വിശ്രമം  നല്‍കേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതുമാണ്.

രോഗം വന്ന് കഴിഞ്ഞാല്‍ വിദഗ്ധ ചികിത്സയാണ് പ്രധാനം. ആരും സ്വയം ചികിത്സ ചെയ്യരുത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ നല്‍കേണ്ടത് വളരെ പ്രധാനമാണ്. രോഗം ഗുരുതരമായവര്‍ക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് ചികിത്സ എന്നിവ നല്‍കാറുണ്ട്.

*ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:*

– കൊതുക് പെരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കലാണ് പ്രധാനം.. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുക. കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം.

– പാഴ്വസ്തുക്കള്‍ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കുക.

– വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്നു ഉറപ്പുവരുത്തുക.

– ഓവര്‍ ഹെഡ് ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

– വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങള്‍ മൂടിവയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുക.

– വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങള്‍ ചകിരി ഉപയോഗിച്ച് ഉരച്ചു കഴുകി വൃത്തിയാക്കിയതിന്ന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക. വീണ്ടും വെള്ളം നിറയ്ക്കുന്നില്ലെങ്കില്‍ പാത്രങ്ങള്‍ ഉണക്കി കമിഴ്ത്തി സൂക്ഷിക്കുക.

– പാത്തികള്‍, സണ്‍ഷൈഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് ഇടയ്ക്കിയെ പരിശോധിക്കുക.

– ചെടിച്ചട്ടികള്‍ ,ഫ്രിഡ്ജിന് പിന്നിലെ ട്രേ , കൂളറുകളുടെ പിന്‍വശം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.

– രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക,  രോഗലക്ഷണം കണ്ടു കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെയോ / ആസ്പത്രിയിലോ  വിവരം അറിയിക്കുക..

– രോഗി കൃത്യമായി വിശ്രമം എടുക്കുക..

– കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക.

– കൊതുകു വല, കൊതുകുനിശീകരണികള്‍ , തുടങ്ങിയവ ഉപയോഗിക്കുക.

– രോഗി നിര്‍ബന്ധമായും കൊതുകു വല ഉപയയോഗിക്കുക

– കൃഷിയിടങ്ങളില്‍ കൊതുക വളരുന്ന സാഹചര്യം ഒഴിവാക്കുക, (കമുകിന്‍ തോട്ടങ്ങള്‍, റബര്‍തോട്ടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്).

– വേനല്‍ മഴയെ തുടര്‍ന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞ് കുടിയിട്ടുള്ള കുപ്പികള്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍, ബോട്ടിലുകള്‍, ടയറുകള്‍ എന്നിവയിലെല്ലാം നിറയുന്ന വെള്ളം നീക്കം ചെയ്യേണ്ടതാണ്. ഇവയിലുള്ള വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് വളരും.

– കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ (Dry day) വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ വീട്ടിലും പരിസരത്തിലും നിര്‍ബന്ധമായും നടത്തിയിരിക്കണം. ഡ്രൈഡേ (Dry day) ആചരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍, വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതി, ആരോഗ്യ ജാഗ്രത സമിതി, കുടുംബശ്രീ, സന്നദ്ധ  സംഘടനകള്‍ എന്നിവരുടെ സഹകരണം ഉറപ്പ് വരുത്തേണ്ടതാണ്.

– സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുളള വെസ്റ്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മുടാന്‍ ശ്രദ്ധിക്കണം.

– കൊതുകു വല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയില്‍ നിന്നും രക്ഷ തേടേണ്ടതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!