ബിബിസി ഡോക്യുമെന്ററി; വിലക്കിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കപ്പെടുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ രണ്ടു ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുടെ ഹര്‍ജിയും അഭിഭാഷകനായ എം എല്‍ ശര്‍മയുടെ ഹര്‍ജിയുമാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സുന്ദരേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

വാര്‍ത്താ വിതരണ മന്ത്രാലയം ജനുവരി 21 ന് പുറപ്പെടുവിച്ച ഡോക്യുമെന്ററി വിലക്കിയുള്ള ഉത്തരവ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമാണ് ആണെന്നാണ് എം എല്‍ ശര്‍മയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവര്‍ക്ക് അനുകൂലമല്ല എന്നതുകൊണ്ട് ഡോക്യുമെന്ററി വിലക്കാനാകില്ല, വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് പരസ്യപ്പെടുത്തിയില്ല, ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകളെ ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട മാര്‍ഗരേഖയിലെ ഹൈക്കോടതി സ്റ്റേ ചെയ്ത വകുപ്പുകള്‍ ഉപയോഗിച്ചാണ് ഡോക്യുമെന്ററി ലിങ്കുകള്‍ മാറ്റിയത് തുടങ്ങിയ വാദങ്ങള്‍ ഹര്‍ജികളിലുണ്ട്.

ഡല്‍ഹിയിലെത്തി ബിബിസി ഡോക്യുമെന്ററിയും ആയി ബന്ധപ്പെട്ട തങ്ങളുടെ ട്വീറ്റുകള്‍ നീക്കിയതിന് എതിരെയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാമും, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയെ സമീപിച്ചത്. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയാണ് സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്. ഇതിനെതിരായി കേരളത്തില്‍ ഉള്‍പ്പെടെ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top