ആതിര: മലയാളിയുടെ ഉറങ്ങിക്കിടക്കുന്ന മേല്‍ജാതിബോധത്തിന്റെ ഇര

മലപ്പുറം : തന്റെ 19ാം വയസ്സില്‍ പ്രണയിച്ച് വിവാഹം കഴിച്ച രാജന്‍ ഒരിക്കലും പ്രണയവിവാഹത്തിന് എതിരായിരുന്നില്ല. തന്റെ മകള്‍ പ്രണയിച്ചത് താഴ്ന്ന ജാതിക്കാരനായിരുന്നു എന്ന ജാതിബോധവും അത് തീര്‍ത്ത ദുരഭിമാനവുമായിരുന്നു നിഷ്ഠൂരമായ ആ കൊലയിലേക്ക് വഴിവെച്ചത്. ജാതിക്കും ഗോത്രത്തിനുമപ്പുറത്തേക്ക പ്രണയവും വിവാഹവും നിഷേധിക്കുന്ന ഉത്തരേന്ത്യന്‍ ഘാപ് പഞ്ചായത്തുകളുടെ മേല്‍ജാതി ബോധം മലയാളികളുടെയും മനസ്സില്‍ ഉറങ്ങിക്കിടക്കുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു.

അരീക്കോട് കീഴുപറമ്പില്‍ സ്വദേശിയായ ആതിരയെ അച്ഛന്‍ രാജന്‍ കൊലപ്പെടുത്തിയ സംഭവം കേരളസമുഹത്തില്‍ നാം ആര്‍ജ്ജിച്ച നവോത്ഥാനമുല്യങ്ങള്‍ എത്രത്തോളം ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന എന്നതിന്റെ തെളിവുകൂടിയാണ്.

ആതിരയുടെ പ്രതിശ്രുതവരന്‍ ബ്രിജേഷ് യുപിയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനാണ്. തന്റെ അമ്മയുടെ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. പിന്നീട് ഇത് പ്രണയമായി വളരുകയായിരുന്നു. സംഭവമറിഞ്ഞ രാജന്‍ ബ്രിജേഷ് എന്ന ദളിത് യുവാവിന് ആതിരയെ വിവാഹം കഴിച്ചുകൊടുക്കാന്‍ തയ്യാറായില്ല. പിന്നീട് അരീക്കോട് പോലീസ് അടക്കം ഇടപെട്ടാണ് വിവാഹത്തിന് അവസരമൊരുക്കിയത്. സ്റ്റേഷനില്‍ വെച്ച് ഇക്കാര്യത്തില്‍ സമ്മതം മൂളിയെങ്ങിലും രാജന്‍ മനസ്സുകൊണ്ട് ഈ കാര്യം അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ മനസ്സിലൂറിക്കിടന്ന ജാതിബോധത്തിന്റെ കോടാലിക്കൈയായ രാജന്‍ വിവാഹത്തലേന്ന് ആതിരയെ കുത്തിക്കൊല്ലുകയായിരുന്നു.

ഓര്‍ക്കുക മദ്യലഹരിയിലായിരുന്നു, ഒരു പിതാവിന്റെ വികാരമാണ് തുടങ്ങിയ പരോക്ഷന്യായീകരണങ്ങള്‍ ഈ കൊലപാതകത്തിലും ഉണ്ടാകുന്നു എന്നത് നാം നേടിയെടുത്ത സാമൂഹ്യമുല്യങ്ങളില്‍ നിന്നുള്ള പിന്‍നടത്തം തന്നെയാണ്.

Share news
error: Content is protected !!
Scroll to Top