പ്രേക്ഷകരുടെ ആശങ്കള്‍ക്ക് വിരാമമിട്ട് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. ചിത്രം ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വേണ്ടെന്നു വെച്ചെന്നും ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളില്‍ പ്രദർശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
ചിത്രം ഒടിടി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മരക്കാര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.
സിനിമയുടെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ സാമ്പത്തിക പ്രശ്നങ്ങളുടെ ഭാഗമായാണ് ചിത്രം ഒ.ടി.ടിക്ക് കൈമാറുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും എന്നാല്‍ മലയാള സിനിമയുടെ നിലനില്‍പിന് വേണ്ടിയും കേരളത്തില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ച് അദ്ദേഹം ഇപ്പോള്‍ ചെയ്തിട്ടുള്ളത് വലിയൊരു വിട്ടുവീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
സിനിമയുടെ ഭാഗമായി സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ മോഹന്‍ലാലും സര്‍ക്കാരുമായി ആത്മാര്‍ത്ഥമായാണ് സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്റര്‍ റിലീസിനു ശേഷമാകും ചിത്രം ഒടിടിയില്‍ പുറത്തിറങ്ങുക. സാധാരണ തിയറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിനു ശേഷമാണ് ഒ.ടി.ടിക്കു നല്‍കുന്നത്. വിജയ് ചിത്രം മാസ്റ്റര്‍ തിയറ്റര്‍ റിലീസ് ചെയ്ത് 16 ദിവസത്തിനുള്ളില്‍ പ്രൈമില്‍ എത്തിയിരുന്നു. എന്നാല്‍ മരക്കാറുമായുള്ള പ്രൈമിന്റെ കരാര്‍ എങ്ങനെയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.




